എറണാകുളം: പശ്ചിമ ഘട്ടത്തിന്റെ 'പാരിസ്ഥിതിക പ്രാധാന്യവും പ്രളയാനന്തര നവകേരള സൃഷ്ടിയും'എന്ന വിഷയത്തില്‍ സോഷ്യല്‍ ഹെല്‍ത്ത് വണ്‍ ഹെല്‍ത്ത് മൂവ്മെണ്ടും, ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റും എസ് എച്ച് കോളേജും സംയുക്തമായി കൊച്ചി തേവരയില്‍ നടത്തിയ സെമിനാര്‍ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ട്ടപ്പെടുന്ന ഇക്കാലത്ത് ശ്രദ്ധേയമായ ഓർമപ്പെടുത്തലായി.
എസ് എച്ച് കോളേജ്പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജെ. പ്രശാന്ത്, അധ്യക്ഷനായി. കെ.എഫ്.ആർ.ഐശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് വിഷയാവതരണം നടത്തി. കേരളത്തിലെ അനധികൃത ക്വാറികളെക്കുറിച്ചും, അവ മൂലം കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചും തെളിവുകള്‍ സഹിതം സംസാരിച്ചു.
കേരള ജൈവ വൈവിധ്യ ബോര്‍ഡു മുന്‍ ചെയര്‍മാനും, ഗാഡ്ഗില്‍ കമ്മിറ്റി അംഗവുമായ ഡോ. വി.എസ്.വിജയന്‍ കേരളത്തിന്റെ രക്ഷക്കായി 5 ഇന കർമപരിപാടികള്‍ അവതരിപ്പിച്ചു.
1. പാറമടകളിലെ ഖനനം പോതുമേഖലയിലാക്കുക. സോണ്‍ 3ല്‍ കൃത്യമായ പഠനം നടത്തിയതിനു ശേഷം മാത്രം ഖനനം അനുവദിക്കുക.
2. കേരളത്തിലെ ബില്‍ഡിംഗ് റൂള്‍ അനുസരിച്ച് മാത്രം കെട്ടിടം പണിയാന്‍ അനുവദിക്കുക. എല്ലാ നിര്‍മ്മാണ സാമഗ്രികളും പ്രകൃതി സൌഹാര്‍ദ്ധമാക്കുക.
3. കേരളത്തില്‍ അനുവദിക്കാവുന്ന വീടുകള്‍ക്ക് പരമാവധി വലുപ്പം നിശ്ചയിക്കുക. 5 അംഗ കുടുംബത്തിനു 1500 സ്‌ക്വർ ഫീറ്റില്‍ അധികം അനുവദിക്കാതിരിക്കുക.
4. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത് അവസാനിപ്പിക്കുക
5. കേരളത്തിനു ഭൂമി വിനിയോഗ നയം ഉടന്‍ നടപ്പിലാക്കുക.
പിന്നീട് നടന്ന സെഷനുകളില്‍ പ്രളയാനന്തര നവകേരള സൃഷ്ടിയില്‍ സ്വീകരിക്കേണ്ട പ്രകൃതി സൗഹൃദ സമീപനത്തെക്കുറിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ പ്രൊ.കുഞ്ഞിക്കണ്ണനും, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളെക്കുറിച്ച് ആര്‍ക്കിടെക്ക്ട്ജി. ജയഗോപാലും കാലാവസ്ഥാ വ്യതിയാന നിര്‍ണ്ണയവും ലഘൂകരണവും പ്രാദേശിക തലത്തില്‍ എന്ന വിഷയത്തില്‍ കെല്‍ട്രോണിലെ അനില്‍ കുമാറും, എം.എസ്.നാസറും വിഷയാവതരണം നടത്തി.
ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറി എം.എം അബ്ബാസ്, ഡോ. മനോജ്, ഭാരത് മാതാ കോളേജിലെ ജോഷി, രാജഗിരി ഔട്ട് റീച്ചിലെ മീനാ കുരുവിള, കേരള നിഴല്‍ മന്ത്രിസഭയിലെ അനില്‍ ജോസ്, ഡോ. എലിസബത്ത് എന്നിവര്‍ ഈ വിഷയകമായി ശക്തമായ പ്രതികരണങ്ങള്‍ നടത്തി. വനനശീകരണവും കുന്നിടിക്കലും പ്രകൃതിവിഭവ ചൂഷണവുംകേരളത്തിനുമേൽ ഏൽപ്പിക്കാനിടയുള്ള ആഘാതത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നതായി സെമിനാർ.