തൊടുപുഴ : കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇടുക്കിയിലെ ഇ.എസ്.എ. മേഖലയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരും സി പി എമ്മും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണെന്നും കേരളത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങുമെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ കേസിനു പോകുമെന്നുമുള്ള സി പി എം ജില്ലാ സെക്രച്ചറിയേറ്റിന്റെ പ്രസ്‌താവന ശുദ്ധ നുണയാണെന്നും ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.
ഈ മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിലുള്ള ജാള്യത മറയ്‌ക്കാനാണ് സി പി എം ശ്രമിക്കുന്നത്. മഹാപ്രളയത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ കേസ് നല്‍കി വാങ്ങിയ ഇ.എസ്.എ. വിസ്‌തൃതി കുറയ്‌ക്കരുതെന്നുള്ള ഉത്തരവാണ് കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിന് ഇപ്പോള്‍ തടസ്സമെന്ന സി പി എം വാദം പച്ചക്കള്ളമാണ്.
അധികാരത്തില്‍ വന്നാല്‍ 6 മാശത്തിനകം അന്തിമവിജ്ഞാപനം യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് വാഗ്‌ദാനം തിരിഞ്ഞു കുത്തുമെന്നായപ്പോഴാണ് നട്ടാല്‍ കുരുക്കാത്ത നുണകളുമായി സി പി എമ്മും എം.പി.യും രംഗത്തിറങ്ങുന്നത്. ഒരു കരട് വിജ്ഞാപനമിറങ്ങിയാല്‍ 545 ദിവസത്തിനകം അന്തിമവിജ്ഞാപനം ഇറങ്ങിയിരിക്കണമെന്ന ചട്ടം കാറ്റില്‍ പറത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്.
നാലരവര്‍ഷം കഴിഞ്ഞിട്ടും അന്തിവിജ്ഞാപനം പുറപ്പെടുവിക്കാത്ത കേന്ദ്ര ഗവണ്‍മെന്റിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും എം.പി.യും സി പിഎമ്മും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. തങ്ങള്‍ ഡി സി സിയുടെ നേതൃത്വത്തില്‍ 3 തവണ ഡല്‍ഹിയില്‍ സമരവുമായി പോയി. ജില്ലയില്‍ നിരവധി സമരങ്ങള്‍ നടത്തി. സി പി എം കേന്ദ്രസര്‍ക്കാരിനെചതിരെ ഒരു സമരമെങ്കിലും നടത്തിയോ ?
തന്റെ പാര്‍ലമെന്റ് മണ്‌ഡലത്തിലെ 47 വില്ലേജുകള്‍ കൂട്ടമായി ഇ.എസ്.എ.യുടെ പരിധിയില്‍ വന്നിട്ടുപോലും പാര്‍ലമെന്റില്‍ പ്രതിഷേധമോ, പാര്‍ലമെന്റിന് പുറത്ത് ഒരു ഉപവാസം പോലും അനുഷ്‌ഠിക്കാനോ ജോയ്‌സ് ജോര്‍ജ് എം പിയ്‌ക്ക് കഴിഞ്ഞിട്ടില്ല.
2014 മാര്‍ച്ചമാസം 10-ാം തീയതി യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന ഗ്രീന്‍ ട്രിബ്യൂണല്‍, കേരളം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് സംസ്ഥാനത്തിനു വേണ്ടി ഒരു അന്തിമവിജ്ഞാപനം ഇറക്കുന്നതില്‍ അപാകതയില്ലെന്ന നിരീക്ഷണം നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താമസിച്ചാലുള്ള കാലതാമസം ഗ്രീന്‍ ട്രിബ്യൂണലിന്റെ മുമ്പാകെ സംസ്ഥാനത്തിന്റെ അഭിഭാഛകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ച് അഭിപ്രായം പറഞ്ഞത്.
കേരളത്തിനുവേണ്ടി മാത്രം അന്തിമവിജ്ഞാപനം ഇറക്കണമെന്ന ആവശ്യം എം.പി.യോ സംസ്ഥാന ഗവണ്‍മെന്‍രോ ഇന്നീ ദിവസം വരെ ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. അതിനുപകരം സങ്കുചിത രാഷ്‌ട്രീയം മുന്‍നിര്‍ത്തി മറ്റൊരു റിപ്പോര്‍ട്ട് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തത്. യു ഡി എഫ് സര്‍ക്കാര്‍ ചെയ്‌തതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്‌തുവെന്ന് കാണിക്കാന്‍ പുതിയ റിപ്പോര്‍ട്ട് നല്‍കി കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി.
മറ്റു രാഷ്‌ട്രീയ കക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് ഈ വിഷയത്തില്‍ ഒരു സര്‍വ്വകക്ഷി സംഘത്തെയെങ്കിലും ഡല്‍ഹിയില്‍ അയയ്‌ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തില്ല.
ജില്ലയിലാകെ സമരം ഇളക്കിവിട്ട ഹൈറേഞ്ച് സംരക്ഷണസമിതി എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം ഒരു ധര്‍ണ്ണപോലും നടത്തിയിട്ടില്ല. അന്തിമവിജ്ഞാപനം വരാത്തതുമൂലമുള്ള കൃഷിക്കാരുടെ നഷ്‌ടങ്ങള്‍ക്ക് മാന്യമായ നഷ്‌ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.