തൊടുപുഴ: സംസ്ഥാനത്ത് സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ധനസഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകളില്‍ തുടങ്ങിയവ ഭൂരിഭാഗം സ്ഥാപനങ്ങളിലും വാങ്ങിയിട്ടുണ്ട്.
ഇത്തരം സൗകര്യങ്ങളുണ്ടെങ്കിലും വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോപ്പിഎടുക്കുന്നതിനും പ്രോജക്‌ടുകള്‍ തയ്യാറാക്കുന്നതിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. വിദ്യാലയങ്ങള്‍ക്കു സമീപമുള്ള ഇത്തരം സെന്ററുകളില്‍ ചിലത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
സര്‍ക്കാര്‍ സഹായമുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ള സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം രക്ഷിതാക്കള്‍ മുഖ്യമന്ത്രിയ്‌ക്കും വിദ്യാഭ്യാസമന്ത്രിയ്‌ക്കും വിദ്യാഭ്യാസ ഡയറക്‌ടകര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം ഇത്തരം സംരംഭങ്ങള്‍ നടത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ക്രൂരമായ കൊലപാതകം നടത്തിയ കേസുകളിലെ പ്രതികള്‍വരെ ഇത്തരം സ്ഥാപനങ്ങളില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ജോലി നോക്കുന്നത് പോലീസ് ഗൗരവമായി പരിശോധിക്കണം.
ഇത്തരം ക്രിമിനലുകള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുവാനുള്ള സാധ്യത ഏറെയായിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വപ്പെട്ടവരും പോലീസും മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.