തൊടുപുഴ: മുൻ ഡി വൈ എഫ് ഐ നേതാവും ഇടവെട്ടി ഗ്രാമപഞ്ചായത്തംഗവുമായ ടി എം മുജീബിനെ സി പി ഐ എമ്മിലെ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം, സാമ്പത്തിക കുറ്റാരോപണം, സ്വഭാവ ദൂഷ്യം, പാർട്ടി കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നല്കൽ, പാർട്ടിയേയും ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളേയും കരുതികൂട്ടി അപമാനിക്കുക തുടങ്ങിയവയുടെ പേരിലാണ് മുജീബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
കഴിഞ്ഞ പാർട്ടി തെരെഞ്ഞെടുപ്പിന് ശേഷം തൊടുപുഴ മേഖലയിൽ പ്രത്യേകിച്ച് ഇടവെട്ടി. തെക്കുംഭാഗം ലോക്കൽ കമ്മിറ്റികളിൽ കടുത്ത വിഭാഗീയ പ്രവർത്തനത്തിന് ടി എം മുജീബ് നേരിട്ട് പ്രവർത്തിച്ചുവെന്ന് പാർട്ടി ഏരിയ ജില്ലാ ഘടകങ്ങൾക്ക് പരാതി കിട്ടിയിരുന്നു.
ചില കച്ചവടക്കാർക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും വേണ്ടി ദല്ലാൾ പണി ചെയ്ത് കണക്കിലധികം വരവിൽ കവിഞ്ഞു സ്വത്തു സമ്പാദിക്കുകയും ചെയ്തുവെന്ന് ആരോപണ വിധേയനായ വ്യക്തിയായിരുന്നു മുജീബ്. കൂടാതെ സ്ത്രീ വിഷയത്തിൽ പാർട്ടികാരുടെയടക്കം നിരവധി പരാതികളാണ് മുജീബിന്റെ പേരിലുയർന്നത്.
കഴിഞ്ഞടേമിൽ ഇടതുമുന്നണി ഭരിക്കുന്ന സമയത്ത് സപോർട്സ് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം വിജയകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിപ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ പാർട്ടി തെക്കുംഭാഗം ലോക്കൽ കമ്മിറ്റി മെമ്പറും എൻ ആർ ഇ ജി എ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടും കെ എസ് കെ റ്റി യു ഏരിയ കമ്മിറ്റി മെമ്പറും ആണ്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവുമാണ്.
തൊടുപുഴ ഏരിയകമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഫൈസലും എ സി മെമ്പറും മുൻ ഏരിയ സെക്രട്ടറിയുമായ ടി ആർ സോമനും ഇന്നലെ ചേർന്ന തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയിൽ ഈ കാര്യം റിപ്പോർട്ട് ചെയ്തു.