നെടുങ്കണ്ടം: 200 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകത്തെ സി.പി.എം. രാഷ്ട്രീയമായ മുതലെടുപ്പിനു ഉപയോഗിക്കുകയാണെന്നും, സംഘടനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശെല്‍വരാജിനെ പാര്‍ട്ടി സഖാക്കള്‍ തിരിഞ്ഞുപോലും നോക്കിയിരുന്നില്ലെന്നും, മരണത്തിനു ശേഷം അഞ്ചു ലക്ഷത്തോളം രൂപ സി.പി.എം പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് മരണപ്പെട്ട ശെല്‍വരാജിന്റെ മൃതദേഹം ഉടുമ്പന്‍ചോലയില്‍ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയാറായതെന്നും ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ശെല്‍വരാജിന്റെ മേട്ടയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ കയറി സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഇവിടെ നിന്നും ഇറക്കിവിടുകയും ചെയ്തതിനു ശേഷം പാര്‍ട്ടി ഓഫീസാക്കി മാറ്റിയ സംഭവം പരിസര വാസികള്‍ മറന്നിട്ടില്ലെന്നും, ഉടുമ്പന്‍ചോല പഞ്ചായത്തില്‍ നടക്കുന്ന വന്‍ അഴിമതികള്‍ പുറത്തു വരാതിരിക്കുവാനും ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാനും ഉള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ചേരിയിലായ സി.പി.എം. പ്രവര്‍ത്തകരെ പ്രത്യേകിച്ച് തമിഴ് ജനതയെ ഭീക്ഷണിപെടുത്തിയും, ആക്രമണങ്ങള്‍ നടത്തിയും, കുറ്റാരോപണങ്ങള്‍ ഉന്നയിച്ചും കൂടെ നിര്‍ത്തുവാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും, സഹജീവികള്‍ക്ക് ജീവിക്കാന്‍ അവസരം നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉടുമ്പന്‍ചോല പ്രദേശത്തുള്ളതെന്നും ആരെങ്കിലും സി.പി.എം പാര്‍ട്ടിക്കതിരെയോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയോ കേസ്സുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീക്ഷണിപെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതായും, ഉടുമ്പന്‍ചോലയില്‍ സി.പി.എം. പോലീസിനെ വിലക്കു വാങ്ങുവാന്‍ ശ്രമിക്കുന്നതായും, ജില്ലാ പോലീസ് മേധാവി പോലും ഏകപക്ഷീയമായ നിലപാടുകളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും കല്ലാര്‍ അറിയിച്ചു.
തുടര്‍ന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം നിഷേധിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.