തൊടുപുഴ: 1986 മുതലുള്ള ആധാരങ്ങള്‍ സബ് രജിസ്‌ട്രാര്‍ ഓഫീസുകളിലൂടെ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് വിലയിലും ആധാരങ്ങളിലും തുക കുറവുണ്ടെന്ന് കാണിച്ച് ജില്ലാ രജിസ്‌ട്രാര്‍ ഓഫീസില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ക്ക് 30000 രൂപ മുതല്‍ ഒരു ലക്ഷം രൂപയും അതിനുമുകളിലും തുകയടക്കാനുള്ള നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് പണമില്ലെന്ന കാരണത്താല്‍ കനത്ത ഫീസും മുദ്രപ്പത്രവും നല്‍കി രജിസ്റ്റര്‍ ചെയ്‌ത കര്‍ഷകരെ വീണ്ടും ദ്രോഹിക്കുന്ന നടപടി പകല്‍ക്കൊള്ളയാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.
ജില്ലയിലെ എല്ലാ സബ് രജിസ്‌ട്രാര്‍ ഓഫീസുകളിലും നടന്ന ആധാരങ്ങള്‍ക്കാണ് സെക്ഷന്‍ 45 ബി പ്രകാരം (കേരള മുദ്രപത്രനിയമം) ജില്ലാ രജിസ്‌ട്രാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതിനുശേഷം ഇതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിന് ക്ഷണിക്കുകയും ഒരു വലിയ തുക സര്‍ക്കാരിലേയ്‌ക്ക് ഈടാക്കുകയുമാണ്. രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരില്‍ ലക്ഷങ്ങളാണ് കൈക്കൂലി വാങ്ങുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തറവില വച്ചിട്ടുള്ള ആധാരങ്ങള്‍ക്കും മാര്‍ക്കറ്റ് കൂടുതല്‍ ഉണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ആധാരങ്ങള്‍ തിരികെ ലഭിക്കുന്നതിന് മുമ്പുതന്നെ അണ്ടര്‍ വാല്യുവേഷന്‍ നോട്ടീസ് വരുന്ന സ്ഥിതിയും നിലവിലുണ്ട്.
പ്രളയദുരന്തത്തില്‍ നട്ടം തിരിഞ്ഞു നില്‍ക്കുന്ന ജനതയ്‌ക്കുമേല്‍ ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നിയോജകമണ്‌ഡലം തലത്തില്‍ ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.