തൊടുപുഴ: പട്ടയഭൂമിയില്‍ നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 1500 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കും 15 സെന്റ് എന്ന കണക്കും സംസ്ഥാനസര്‍ക്കാരിന് എവിടെനിന്നു ലഭിച്ചുവെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഉത്തരവ് റദ്ദാക്കണമെന്നും ഡി.സി.സ.ി പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂമികയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി കളക്ടര്‍ റിപ്പോര്‍ട്ട് നല്കണമെന്ന നിര്‍ദ്ദേശത്തിന്റെ മറവില്‍ നിരപരാധികളെ ക്രൂശിക്കരുത്. മറിച്ച് കള്ളപ്പട്ടയമോ അനധികൃത കയ്യേറ്റമോ ഉണ്ടെങ്കില്‍ അതാണ് പിടിച്ചെടുക്കേണ്ടത്.
1964-ലെ ഭൂമിപതിവ് നിയമത്തില്‍ പട്ടയം നല്കുന്നത് വീടുവയ്ക്കുന്നതിനും കൃഷി ഇറക്കുന്നതിനും മാത്രമാണെന്ന നിര്‍വ്വചനം മറയാക്കി വിദ്യാലയങ്ങള്‍ ആശുപത്രികള്‍, വ്യാപാരസ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, വിനോദസഞ്ചാരമേഖലയിലെ പാര്‍പ്പിടങ്ങള്‍ തുടങ്ങിയവയെ സര്‍ക്കാര്‍ ഉത്തരവ് ദോഷകരമായി ബാധിക്കും.
സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഉത്തരവ് നടപ്പിലാക്കിയാല്‍ കൃഷിക്കും താമസത്തിനും ഒഴികെയുള്ളവയെല്ലാം അനധികൃതമായ സ്വത്തായി മാറും. കാര്‍ഷികേതര മേഖല നിത്യജീവിത വൃദ്ധിക്കുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളെയും ഇത് ബാധിക്കും.
ഈ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് എം.പി., എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളുമായുള്ള ചര്‍ച്ച നടത്തിയിട്ടില്ല. ഇത്രയും ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചുവരുത്തുന്ന ഉത്തരവ് ഇറക്കുന്നതിനുമുമ്പ് ഒരു സര്‍വ്വകക്ഷി യോഗം പോലും വിളിച്ചിട്ടില്ല. അടിയന്തിരമായി മീറ്റിംങ് വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1964-ലെ ഭൂപതിവ് ചട്ടങ്ങളിലും 1993-ലെ ഭൂപതിവ് ചട്ടങ്ങളിലും മാറ്റം വരുത്തുമ്പോള്‍ അത് കര്‍ഷക സംഘടനകളുമായും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളുമായും കൂടിയാലോചന നടത്തിക്കൊണ്ടാവണമെന്ന മുന്‍കാല കീഴ്‌വഴക്കം എല്‍.ഡി.എഫ് സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം പറഞ്ഞു.