തൊടുപുഴ: കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എം.പി.യും ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതിലുള്ള ജാള്യം മറയ്‌ക്കാനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ കാലാവധി അവസാനിക്കാന്‍ പോകുന്ന ഘട്ടത്തില്‍ കേന്ദ്രമന്ത്രിയെ കണ്ടതെന്നും ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.
രണ്ടേകാല്‍ വര്‍ഷമായി അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ പോലും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയോ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെയോ കണ്ടിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുത്തിട്ടുമില്ല. കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഒന്നുപോലുമാക്കി ഇതിനെ മാറ്റാന്‍ എം.പി.ക്കും സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.
ഒരു കരടുവിജ്ഞാപനം പുറപ്പെടുവിച്ചാല്‍ 545 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമവിജ്ഞാപനം ഇറക്കണമെന്നാണ് ചട്ടം എങ്കിലും കഴിഞ്ഞ മൂന്നു തവണയായി കരട് വിജ്ഞാപനം പുതുക്കിയിറക്കാന്‍ മാത്രമാണ് ബി ജെ പി സര്‍ക്കാരിന് കഴിഞ്ഞത്.
കേന്ദ്ര മന്ത്രിയുമായുള്ള എം.പി.യുടെയും കൂട്ടരുടെയും കൂടിക്കാഴ്‌ച മലയോരകര്‍ഷകരുടെ രക്ഷക്കു വേണ്ടിയല്ലെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ തിരക്കഥ മെനയാനാണെന്നും അദ്ദേഹം പറഞ്ഞു.