Advertisment

പരിസ്ഥിതി സംരക്ഷണം നാടിന്റെ നിലനില്‍പ്പിന് ആവശ്യം: മന്ത്രി എം.എം. മണി

New Update

കട്ടപ്പന: പരിസ്ഥിതി സംരക്ഷണം നാടിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് മന്ത്രി എം.എം.മണി.  ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് മാറ്റങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യ കാഴ്ചപ്പാടിനും മാറ്റം വന്നു തുടങ്ങി.

Advertisment

പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുവാന്‍ മനുഷ്യന്‍ ശീലിച്ചു വരുന്നു. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നത് വന്‍കിട സമ്പത്ത് രാഷ്ട്രങ്ങളും കുത്തക കമ്പനികളുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

publive-image

വനം വകുപ്പ് സ്‌കൂളുകള്‍ക്കായി വിതരണം ചെയ്യുന്ന 'ആരണ്യകം ' പരിസ്ഥിതി മാസിക കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിക്ക് നല്കി മന്ത്രി എം.എം മണി പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗ്രീന്‍ സിഎസ് ഐ ഗാര്‍ഡന്‍ പ്രോജക്ട് 2018-24 ന്റെ രണ്ടാം ഘട്ട പ്രവര്‍ത്തന ഉദ്ഘാടനം ഈട്ടി തൈ നട്ടു മന്ത്രി നിര്‍വ്വഹിച്ചു.

കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ഇടുക്കിയുടേയും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ കട്ടപ്പന സി എസ് ഐ ഗാര്‍ഡനിലാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്ഷത്തൈകളും വിതരണം ചെയ്തു.

2019ലെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയരാജ്യം ചൈനയാണ്.

' ബീറ്റ് എയര്‍ സൊലൂഷന്‍' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനസന്ദേശം. വായു മലിനീകരണം നിയന്ത്രിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും ചെറുത്തു ഹരിതവത്ക്കരണത്തില്‍ ഏവരെയും പങ്കാളികളാക്കുകയാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.

കട്ടപ്പന നഗര സഭാ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച പരിസ്ഥിതി ദിനാചരണ റാലിയില്‍ വിവിധ സ്‌കൂള്‍, കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ , സി എസ് ഐ ഡിസ്ട്രിക്ട് യൂത്ത് പരിസ്ഥിതി സ്നേഹികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പങ്കെടുത്തു.

യോഗത്തില്‍ സി എസ് ഐ പള്ളി വികാരി ഫാ.ജയിംസ്.പി.മാമ്മന്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍മാരായ സി.കെ.മോഹനന്‍, പി.ആര്‍. രമേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗ്ഗീസ്, ഗ്രീന്‍ ലീഫ് കട്ടപ്പന കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.സി.പി.റോയി, സി.എം. പ്രഭാകരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment