തൊടുപുഴ: റോഡ് സുരക്ഷിതത്വം ഉറപ്പാക്കാനെന്ന് പ്രഖ്യാപിച്ച് കൊടുംചൂടില്‍ പോലീസിന്റെ വാഹനപരിശോധന. വെങ്ങല്ലൂര്‍ - കോലാനി ബൈപാസ്സ് റോഡിലാണ് ചൂടിനെതിരെ സര്‍ക്കാര്‍ വകുപ്പുകളുടെ ബോധവത്‌ക്കരണം നടക്കുന്നതിനിടയില്‍ വാഹനയാത്രക്കാരെ വെയിലത്ത് പിടിച്ചു നിര്‍ത്തുന്നത്.
അമിതവേഗതക്കാരെ പിടികൂടാനാണ് പരിശോധനയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. പോലീസ് വാഹനത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ അമിതവേഗത കണ്ടെത്തിയെന്നു പറഞ്ഞാണ് പിഴ ഈടാക്കുന്നത്. ജന്മനാല്‍ പോലീസിനെ ഭയമുള്ള മലയാളികള്‍ ഇവര്‍ പറയുന്നത് വിശ്വസിച്ച് പിഴ അടച്ച് പോകുന്നു.
എന്നാല്‍ കുറഞ്ഞവേഗതയില്‍ വന്ന ഒരാളെ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കാന്‍ നടത്തിയ ശ്രമം പൊല്ലാപ്പായി. എന്തു കുറ്റമാണ് താന്‍ ചെയ്‌തതെന്ന് വിദേശമലയാളിയായ ഇദ്ദേഹം ചോദിച്ചു. 70 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചുവെന്നായി. എന്നാല്‍ താന്‍ അത്രയും വേഗത്തില്‍ സഞ്ചരിച്ചില്ലെന്നും വേഗത രേഖപ്പെടുത്തിയതിന്റെ പ്രിന്റ് നല്‍കിയാല്‍ പണം അടയ്‌ക്കാമെന്നുമായി.
പ്രിന്റ് എടുക്കുന്ന മെഷീന്‍ തകരാറിലാണെന്നും ക്യാമറയില്‍ നിന്നും മൊബൈലില്‍ വേഗത രേഖപ്പെടുത്തിയത് പകര്‍ത്തിക്കൊള്ളുവാനുമായിരുന്നു പോലീസിന്റെ മറുപടി. ഇതിന് വാഹന ഉടമ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പോലീസ് നിലപാട് മാറ്റി.
മുനിസിപ്പല്‍ റോഡാണെന്നും 50 കിലോമീറ്റര്‍ കൂടിയ വേഗതയില്‍ പോകുവാന്‍ പാടില്ലെന്നുമായി. ഇക്കാര്യം എവിടെയാണ് വാഹനയാത്രക്കാരുടെ അറിവിലേയ്‌ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പോലീസിന് മറുപടിയില്ലാതായി.
ഒടുവില്‍ ചോദ്യം ചെയ്‌ത വാഹനയാത്രക്കാരന്‍ ഉള്‍പ്പെടെ എല്ലാവരെയും പോകുവാന്‍ അനുവദിക്കുകയായിരുന്നു. ഇതേസമയം നഗരത്തിലൂടെ നിയമംലംഘിച്ചു പോകുന്ന ഫ്രീക്കന്മാരെ കണ്ടാല്‍ പലപ്പോഴും പോലീസ് തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ജനം പറയുന്നത്. സാധാരണക്കാരും പാവങ്ങളുമായ വാഹനയാത്രക്കാരെ കണ്ണുരുട്ടി കാണിക്കുന്ന പോലീസ് നിലപാട് തൊഴിലാളികളുടെതെന്നു പറയുന്ന സര്‍ക്കാരിന് അപമാനമാണെന്നാണ് പൊതുജനം പറയുന്നത്.