Advertisment

വിലക്കയറ്റം: തൊടുപുഴ താലൂക്കില്‍ പരിശോധന നടത്തി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോവിഡ്‌ 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്‌ഡൗണിന്റെ മറവില്‍ വില കൂട്ടി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഇടുക്കി ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശനുസരണം തൊടുപുഴ താലൂക്ക്‌ സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പുമായി ചേര്‍ന്ന്‌ തൊടുപുഴ താലൂക്കില്‍ സംയുക്ത പരിശോധന നടത്തി.

Advertisment

പഴം, പച്ചക്കറി, പലചരക്ക്‌ ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങില്‍ പരിശോധന നടത്തിയതില്‍ അമിത വില ഈടാക്കിയും, വിലവിവരപട്ടിക തെറ്റായി പ്രദര്‍ശിപ്പിച്ചും, വില്‍പ്പന നടത്തിയ ഒരു പച്ചക്കറി വ്യാപാര സ്ഥാപനത്തിരെയും കൃത്യമായി ബില്ലുകള്‍ നല്‍കാതെയും വ്യത്യസ്‌ത വിലകളില്‍ അരി, പലചരക്ക്‌ സാധനങ്ങള്‍ വില്‍പ്പന നടത്തിയ മൂന്ന്‌ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും അവശ്യ സാധന നിയമം അനുസരിച്ച്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തുകൊണ്ട്‌ ഇടുക്കി ജില്ലാ കളക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

എല്ലാ മൊത്ത-ചില്ലറ വ്യാപാരികളും അവശ്യ സാധനങ്ങളുടെ സ്റ്റോക്ക്‌ രജിസ്റ്ററും വാങ്ങിയ ബില്ലുകളും വില്‍പ്പന ബില്ലിന്റെ പകര്‍പ്പുകളും, കൂടാതെ ആവശ്യമായ ലൈസന്‍സുകളും ത്രാസ്‌ മുദ്ര വച്ച രേഖളും കൃത്യമായി സൂക്ഷിക്കേണ്ടേതും, ആയവ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കേണ്ടതുമാണ്‌.

കൂടാതെ വിലവിവര ബോര്‍ഡുകളില്‍ കൃത്യമായ തീയതി, വില എന്നിവ പൊതുജനങ്ങള്‍ കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിശക്തമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന്‌ തൊടുപുഴ താലൂക്ക്‌ സപ്ലൈ ആഫീസര്‍ അറിയിച്ചു.

പരിശോധനയില്‍ തൊടുപുഴ താലൂക്ക്‌ സപ്ലൈ ആഫീസര്‍ മാര്‍ട്ടിന്‍ മാനുവല്‍, അസി. താലൂക്ക്‌ സപ്ലൈ ആഫീസര്‍ ഷിജു കെ. തങ്കച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്ള, റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ജയന്‍ പി.എസ്‌., സരിത പി.വി., നീന എം.എസ്‌ എന്നിവര്‍ പങ്കെടുത്തു.

Advertisment