ചെർക്കള: ചെങ്കളയിൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ നിർണയ പ്രചരണ കാമ്പയിന് തുടക്കമായി. പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ സന്ദർശനം നടത്തി ആളുകളുടെ പരിശോധന നടത്തും.
ശരീരത്തിലുണ്ടാകുന്ന നിറം മങ്ങിയതോ ചുവന്നതടിച്ച സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകൾ ,എണ്ണമയം പോലെ മിനുക്കമുള്ള തടിച്ച ചർമം, കൈകാലുകളിലെ മരവിപ്പ്, വേദനയുള്ള തടിച്ച ഞരമ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ എന്നിവ കുഷ്ഠരോഗത്തിനറെ ലക്ഷണങ്ങളാവാം.
ഫീൽഡിൽ നിന്നും കണ്ടെത്തുന്ന സംശയമുള്ള ആളുകളെ പരിശോധിക്കാൻ പ്രത്യേക കൗണ്ടർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്. 60 ടീമുകളായി 120 വളണ്ടിയർമാരും 10 സൂപ്പർവൈസർമാരും ഗൃഹസന്ദർശനം പഞ്ചായത്തിലുടനീളം നടത്തുന്നുണ്ട്.
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരംസമിതി ചെയർപേഴ്സൺ ഹാജറ മുഹമ്മദ് കുഞ്ഞി , മെമ്പർ റഷീദ് ഖാദർ, മെഡിക്കൽ ഓഫീസർ ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്പെക്ടർ ബി അഷറഫ് ,വോയിസ് ഓഫ് മേനംഗോഡ് പ്രസിഡന്റ്, സിദ്ധിഖ് ജെ.പി.എച്ച് എൻ റസീന ആശാ വളണ്ടിയർമാർ തുടങ്ങിയവർ പ്രസംഗിച്ചു.