കാസർകോട്: കേരളത്തിലെ 13 ജില്ലകളിലും പ്രളയ ദുരന്തമുണ്ടായപ്പോൾ കാസർകോട് ജില്ലയിൽ മാത്രം ഒന്നും സംഭവിക്കാതിരുന്നതിന്റെ പ്രധാന കാരണം അണക്കെട്ടുകളുടെ അഭാവമാണെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡൊ.ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ 44 നദികളിൽ 14 എണ്ണം കാസർകോട് ജില്ലയിലാണ്. ഇവിടെ വേണമെങ്കിൽ 14 അണക്കെട്ടുകൾ ആവാമായിരുന്നു. മറ്റ് ജില്ലകളിൽ കോടികൾ ചിലവഴിച്ച് അണക്കെട്ടുകൾ പണിതപ്പോൾ കാസർകോടിന് ഒന്നുമുണ്ടായില്ല.
ഫലത്തിൽ ഊർവ്വസി ശാപം ഉപകാരമായി. ജനാധിപത്യം ധ്വംസനം നടക്കുന്നിടത്ത് മനുഷ്യാവകാശ ലംഘനം നടക്കുമെന്നും ജനാധിപത്യവും മതേതരത്വവും ഭാരതത്തിന്റെ അഭിവാജ്യ ഘടകമായതിനാൽ അവ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ സംരക്ഷണ ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ കമ്മിറ്റി കാസർകോട് സംഘടിപ്പിച്ച റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കുക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. വനിതാ സെൽ സെക്രട്ടറി ബാലാമണി എം.നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാസർകോട് ഗവ.കോളേജ് NSS പ്രോഗ്രാം ഓഫീസർ ഡൊ.വിനയൻ, ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ്, മഹമ്മൂദ് കൈകമ്പ, ജമീല അഹമ്മദ്, രാഘവ ചേരാൾ, അമ്പിളിദാസ്, കെ.എഫ്.ഇഖ്ബാൽ, കുട്യാനം മുഹമ്മദ്കുഞ്ഞി, നാഷണൽ അബ്ദുല്ല, ഷരീഫ് മുഗു, നാസർ ചെർക്കളം, കുമാരൻ ബി.സി, കെ.എം.ശാഫി കല്ലുവളപ്പിൽ, അബ്ദുല്ല ആലൂർ, ഹമീദ് കോസ്മോസ്, ഫാത്തിമ അബദുല്ല കുഞ്ഞി, എൻ.എ.ഖാലിദ്, മസൂദ് ബോവിക്കാനം, യശോദ ടീച്ചർ, കെ.പി.മുഹമ്മദ് കുഞ്ഞി, ആയിഷ കാഞ്ഞങ്ങാട്, അതുല്യ എന്നിവർ പ്രസംഗിച്ചു. മനുഷ്യാവകാശ പ്രമേയത്തിൽ ആർട്ടിസ്റ്റ് നാഷണൽ അബ്ദുല്ലയുടെ ചിത്ര രചനയുമുണ്ടായിരുന്നു.