കാസർകോട്: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷര കേരളത്തിൽ ഹർത്താൽ ഒരു ആചാരമായി സ്വീകരിച്ചിരിക്കുന്നു. ഇത് മൂലം കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരള ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും തങ്ങളുടെ പ്രതിഷേധ സമരങ്ങളുടെ ശെയിലി മാറ്റേണ്ടതുണ്ട്. മനുഷ്യന്റെ ധാർമ്മിക അവകാശങ്ങൾ നിരാകരിച്ച് ഏത് സമരമുറകളും ഭരണഘടനാവിരുദ്ധമാണ്. ഏതെങ്കിലും ഒറ്റപ്പെട്ട കോടതി വിധികൾ പാലിക്കാൻ ശ്രമിക്കുമ്പോൾ ഒട്ടനവധി കോടതി വിധികൾ നിരാകരിക്കുന്നത് പരിശോധിക്കപ്പെടണം.
ഹർത്താലിനെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും നിലനിൽക്കുന്ന കോടതി വിധികൾ ആരും തന്നെ പാലിക്കപ്പെടുന്നില്ല. ഇതെല്ലാം വർത്തമാന കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപ്പള റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും മാധ്യമ സുഹൃത്തുക്കളും വ്യവസായ പ്രമുഖരും ഒരുമിച്ച് നിൽക്കുന്നത് കാസർകോടിന്റെ നന്മയാണെന്നും നന്ദി അറിയിക്കുന്നുവെന്നും പ്രകാശ് ചെന്നിത്തല പറഞ്ഞു.
കാസർകോട് ഗസ്റ്റ് ഹൗസിൽ ചേർന്ന എച്ച്.ആർ.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജോ. സെക്രട്ടറി താജുദീൻ പുളിക്കിൽ സ്വാഗതം പറഞ്ഞു. ബി.അഷ്റഫ്, ജമീല അഹമ്മദ്, ബാലാമണി എം നായർ, മൻസൂർ മല്ലത്ത്, നാസർ ചെർക്കളം, ഹമീദ് കോസ് മോസ്, ഇബ്രാഹിം പാലാട്ട്, സക്കീന അബ്ബാസ്, ശാഫി കല്ലുവളപ്പിൽ, അബ്ദുല്ല ആലൂർ പ്രസംഗിച്ചു.