പൈക: കൂട്ടുകാരനൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇടമറ്റം വാഴ മറ്റം കോളനി മുട്ടത്തുകുന്നേൽ മുരളിയുടെ മകൻ ആന്റോ (12) യാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെ പൊന്നൊഴുകും തോട്ടിൽ വിളക്കുമാടം പമ്പ് ഹൗസിനു സമീപമാണ് സംഭവം. ഒഴുക്കിൽപ്പെട്ട് വലിയ കയത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയാണ് സമീപവാസികളെ അറിയിച്ചത്.
ഭരണങ്ങാനം മേരി ഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവർ സൈക്കിളിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി മടങ്ങവെയാണ് കുളിക്കാനിറങ്ങിയത്.
മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തോട്ടിൽ തെരച്ചിൽ നടത്തി.
പാലാ പോലീസ് മേൽനടപടി സ്വീകരിച്ചു. പാലാ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി