കോട്ടയം: പട്ടിത്താനം - മണര്‍കാട് ബൈപാസില്‍ അമ്മയുടെ കണ്മുമ്പില് നിയന്ത്രണം വിട്ട കാറിടിച്ച് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ചാണ് അപകടം. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് ലജി (45) യെയും കാര്‍ ഡ്രൈവറെയും സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു പാഞ്ഞു വന്ന കാറാണ് അമ്മയെയും കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകര്‍ന്നു.
വെള്ള നിറമുള്ള ഒരു കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞു.