വിജയദശമി നാളില്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന അത്യപൂര്‍വ്വമായ തൂലീകാപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ശിവപാര്‍വ്വതിമാരുടെ മടിത്തട്ടില്‍ പരിലസിക്കുന്ന സരസ്വതി ദേവിയുടെ സങ്കല്പത്തില്‍ ഇവിടെ നടത്തുന്ന തൂലികാ പൂജയും പാരമ്പര്യ രീതിയിലുള്ള മണലില്‍ എഴുത്തും മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആചാരപ്പെരുമയുടെ ഭാഗമാകാന്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ഭക്തരാണിവിടെ നവരാത്രി പൂജയ്ക്കായി എത്തുന്നത്.
സരസ്വതി മണ്ഡപത്തില്‍ ഒമ്പതുനാള്‍ വിശേഷാല്‍ പൂജ നടത്തിയതിന് ശേഷമാണ് തൂലികകള്‍ വിതരണം ചെയ്യുന്നത്. പുസ്തകം പൂജയ്ക്കു വയ്ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ പൂജിച്ച പേനകള്‍ പ്രസാദത്തോടൊപ്പം സൗജന്യമായി വിതരണം ചെയ്യും.
ഈ പേന കൊണ്ടെഴുതുന്ന പരീക്ഷകളും, മറ്റ് എഗ്രിമെന്റ് പേപ്പറുകളുമൊക്കെ വളരെ അനൂകൂലമായി വരുമെന്നാണ് അനുഭവസ്ഥരുടെ വിശദീകരണം. അതു കൊണ്ടു തന്നെ ദൂരെ ദിക്കുകളിൽ നിന്ന് പോലും കാവിൻ പുറം ക്ഷേത്രത്തിൽ വിജയദശമി - തൂലികാ പൂജയ്ക്ക് നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് തൂലികാ പൂജയ്ക്ക് ആവശ്യമായ പേനകള്‍ വഴിപാടായി സമര്‍പ്പിച്ചുവരുന്നത്.
ഇത്തവണത്തെ തൂലികാ സമര്‍പ്പണം ഞായറാഴ്ച രാവിലെ ക്ഷേത്ര സന്നിധിയില്‍ നടന്നു.
മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി, കാവിന്‍പുറം ദേവസ്വം മാനേജര്‍ റ്റി.എന്‍ സുകുമാരന്‍ നായര്‍ കമ്മറ്റിയംഗം ജയചന്ദ്രന്‍ നായര്‍ വരകപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് തുമ്പയില്‍ രാമകൃഷ്ണന്‍ നായരില്‍ നിന്നും തൂലികകള്‍ ഏറ്റുവാങ്ങി. ശ്രീകോവിലിനു മുന്നിൽ നടന്ന ലളിതമായ ചടങ്ങിൽ നിരവധി ഭക്തര്‍ പങ്കെടുത്തു.
തൂലികാപൂജ ബുധനാഴ്ച ആരംഭിക്കും. 17-ാം തീയതി സരസ്വതീ മണ്ഡപത്തിൽ ഗ്രന്ഥപൂജ തുടങ്ങും .നവഗ്രഹ ക്ഷേത്രത്തില്‍ വിശേഷാല്‍ നവഗ്രഹ പൂജയുമുണ്ട്. വിജയദശമി നാളില്‍ രാവിലെ 7.30 മുതല്‍ വിദ്യാരംഭം. തൂലി കാ പൂജയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഫോണ്‍- 9745260444