കോട്ടയം: ഇടമറ്റം കവലയിലുള്ള മേലകത്ത് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തോടനുബന്ധിച്ചുള്ള പുരയിടത്തിലെ മാലിന്യ കുഴിയിൽ ഇന്നലെ വൈകിട്ടാണ് രണ്ട് തവണ സ്‌ഫോടനം ഉണ്ടായത്.
വൈകിട്ട് 4 നും 6.45 നും ഉണ്ടായ സ്‌ഫോടനം നാട്ടുകാരെ ഭീതിയിലാഴ്ത്തി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിലെയും ഹയറിങ് ഏജൻസി, മുകളിലത്തെ നിലയിലെ താമസക്കാർ തുടങ്ങിയവർ മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെയാണ്. സംഭവം അറിഞ്ഞ് പാലാഡിവൈഎസ്പി വി.ജി.വിനോദ് കുമാർ, സി.ഐ. രാജൻ. കെ.അരമന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
സ്‌ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായി പറയപ്പെടുന്നു. എന്നാൽ പ്രദേശത്ത് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലന്നും എന്തെങ്കിലും സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിന്റെയോ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലന്നും പൊലീസ് പറഞ്ഞു.