മുണ്ടക്കയം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചതുവഴി കേരളത്തിലെ തോട്ടങ്ങൾ അടഞ്ഞുകിടക്കുകയാണ്. മറ്റു പല തോട്ടം ഉടമകളും മാസശമ്പളവും അവകാശ അവധി ശമ്പളം ഉൾപ്പെടെയുള്ള ആനുകുല്യങ്ങളും മുൻകൂർ പണവും നൽകി കഴിഞ്ഞു.
എന്നാൽ റ്റി. ആർ. ആന്റ് റ്റി എസ്റ്റേറ്റിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകിയില്ല. ഇത് തോട്ടം തൊഴിലാളികളുടെ കുടുംബ ജീവിതം ദുരിതത്തിലേയ്ക്ക് നയിക്കുകയാണ്.
തൽകാലിക തൊഴിലാളികൾക്ക് മാസ ശമ്പളം ലഭിച്ചിട്ട് അമ്പത്ത് ദിവസം പിന്നിട്ടുകഴിഞ്ഞു. തൊഴിലാളികളുടെ അവകാശ അവധി ശമ്പളം, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സൗജന്യ ഭക്ഷ്യ വസ്തുക്കളും നൽകുവാൻ മാനേജ്മെൻറ് അധികൃതർ തയാറാകുന്നില്ല.
ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ തൊഴിൽ വകുപ്പും സർക്കാരും അടിയന്തരമായി ഇടപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപ്പിച്ച ആനുകൂല്യങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം നടത്തി ദാരിദ്ര്യവും ദുഃഖവും അനുഭവപ്പെടുന്ന തോട്ടം മേഖലയിൽ അടിയന്തര പ്രാധ്യാനത്തോടെ നടപ്പിലാക്കുവാൻ സർക്കാർ ഇടപെടണമെന്ന് തിരു - കൊച്ചി തോട്ടം തൊഴിലാളി കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി) ജനറൽ സെക്രട്ടറി തോമസ് കല്ലാടൻ, ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സുനിൽ തേനംമാക്കൽ, സെക്രട്ടറി കെ. എം രാംദാസ് തുടങ്ങിയവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.