കോട്ടയം : കോട്ടയം ബേക്കർ ജംഗ്ഷനിൽ മുത്തുറ്റ് തൊഴിലാളി സമരാനുകൂലികൾ സി ഐ ടി യു പ്രവർത്തകരുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. മലയാള മനോരമ ചാനൽ ക്യാമറാമാൻ സി.അഭിലാഷിനെ ആക്രമിക്കുകയും ക്യാമറാ തകർക്കുകയും ചെയ്തു.
ആക്രമണത്തിനിടെ വനിതാ പൊലീസുകാരിയുടെ കയ്യിൽ സിഐടിയു പ്രവർത്തകൻ കടന്നു പിടിച്ചു.
രാവിലെ ബേക്കർ ജംഗ്ഷനിലെ മുത്തൂറ്റ് ഓഫിസിന് മുന്നിൽ സിഐടിയുവിന്റെ സമരം നടന്നിരുന്നു. ഈ സമരം റിപ്പോർട്ട് ചെയ്യുന്നതിനെത്തിയ മാധ്യമപ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്.
രണ്ടു സി ഐ ടി യു പ്രവർത്തകർ വാക്കേറ്റം നടത്തുകയും അഭിലാഷിന്റെ ക്യാമറ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു സി ഐ ടി യു പ്രവർത്തകരുടെ അക്രമം.
ആക്രമണത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ സിഐടിയു പ്രവർത്തകരിൽ ഒരാൾ കടന്നു പിടിച്ചു.
തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന രണ്ട് സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമണത്തിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, പ്രസ് ക്ലബ് സെക്രട്ടറി സനിൽകുമാർ , പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.