Advertisment

സംസ്ഥാനത്തെ സ്കൂളുകളിൽ നഴ്സിംഗ് കെയർ സൗകര്യം ഏർപ്പെടുത്തണം

New Update

കോട്ടയം:  സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നഴ്സിംഗ് കെയർ സൗകര്യവും ഓൺ കോൾ ഡോക്ടർ സൗകര്യവും അടക്കുള്ള ഫസ്റ്റ് എയ്ഡ് റൂം ഏർപ്പെടുത്താൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസമന്ത്രിയോടും ആവശ്യപ്പെട്ടു.

Advertisment

വയനാട് ബത്തേരി പുത്തൻകുന്നിലെ സർവ്വജന സ്കൂളിൽ വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ പാമ്പ് കടിയേറ്റു മരിച്ച സാഹചര്യത്തിലാണ് ഈ ആവശ്യം.

സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യഘട്ടത്തിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നഴ്സിംഗ് പരിശീലനം സിദ്ധിച്ച ഒരാളെയെങ്കിലും അടിയന്തിരമായി നിയമിക്കണം.

ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറെയെങ്കിലും ഓൺ കോൾ സൗകര്യത്തിൽ ലഭ്യമാക്കണം. അത്യാവശ്യഘട്ടത്തിൽ കുട്ടികളെ പരിചരിക്കാൻ ഫസ്റ്റ് എയിഡ് റൂം എല്ലാ സൗകര്യങ്ങളോടെയും സജ്ജീകരിക്കണം.

കുട്ടികൾക്ക് അസുഖമോ അപകടമോ സംഭവിച്ചാൽ നഴ്സിന്റെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാനുള്ള ചുമതല പ്രധാനാധ്യാപകനോടൊപ്പം ക്ലാസ് ടീച്ചർക്കും നൽകണം. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണം.

ഇതിനാവശ്യമായ തുക സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ സ്കൂളിന്റെയും പിടിഎയുടെയും സഹകരണത്തോടെ കണ്ടെത്തണം. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യരുതെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

വയനാട് സംഭവത്തിൽ വീഴ്ചപറ്റിയ അധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം. ഇവരുടെ പക്കൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കുട്ടിയുടെ രക്ഷിതാക്കൾക്കു നൽകണം.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാൻ, ജോബി മാത്യു, ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisment