കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സോഫ്റ്റ്ഡ്രിങ്ക് എന്ന പേരില്‍ ലഹരിപാനീയം വിപണിയില്‍. സ്‌കൂളുകള്‍ക്ക് സമീപത്തെ ചെറുകിട കൂള്‍ബാറുകളാണ് ഇവ വിറ്റഴിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക് കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാത്തെ മിക്കവാറും ഉള്‍പ്രദേശങ്ങളിലും ഇത്തരം പാനീയങ്ങള്‍ ലഭ്യമാണ്. 10 രൂപയാണ് ചെറിയ ബോട്ടിലിന്റെ വില. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ ചെറിയ ബോട്ടിലിണാണ് ഡിമാന്‍ഡ്.
നോണ്‍ ആള്‍ക്കഹോളിക് ബിയര്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറിയ ലഹരിയും ബിയറിന്റെ അതേ രുചിയുമാണ് ഈ പാനീയത്തിന്.
നാലു ബോട്ടില്‍ പാനീയം കഴിച്ചാല്‍ മുതിര്‍ന്നവര്‍ക്ക് പോലും ചെറിയ 'കിക്ക്' കിട്ടുമെന്ന് പറയപ്പെടുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് നാലും അഞ്ചും ബോട്ടില്‍ വീതം ദിവസവും വാങ്ങുന്നതെന്ന് ഒരു സ്‌കൂളിനു സമീപം കൂള്‍ബാര്‍ നടത്തുന്ന വ്യാപാരി പറഞ്ഞു.
ആറു രൂപയ്ക്കാണ് 12 രൂപ ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബോട്ടില്‍ വ്യാപാരികള്‍ക്ക് ലഭിക്കുക. നിലവില്‍ പത്തുരൂപയ്ക്കാണ് റീട്ടയില്‍ വില്‍പ്പനയെങ്കിലും ഡിമാന്‍ഡ് കൂടുമ്പോള്‍ 12 രൂപ തന്നെ ഈടാക്കാനാണ് ഇത് വിതരണം നടത്തുന്ന സ്ഥാപനം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും വ്യാപാരി പറഞ്ഞു.
ചെറിയ ബോട്ടില്‍ വിപണിയില്‍ വിജയിച്ചാല്‍ 200, 300, 500 മില്ലി ബോട്ടിലുകള്‍ വ്യാപകമാക്കാണ് കമ്പനിയുടെ ലക്ഷ്യം. ആറാം ക്ലാസുമുതലുള്ള വിദ്യാര്‍ത്ഥികള്‍ ഈ പാനീയത്തിന്റെ ഉപയോക്താക്കളാണത്രേ.
നിലവില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്രദേശങ്ങളില്‍ പരിശോധന നടത്താത്തതും എക്‌സൈസ് ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും മുതലെടുത്താണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവ വ്യപകമാക്കുന്നത്.
2010-11 കാലത്ത് ഇത്തരം പാനീയങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നെങ്കിലും നടപടി നേരിട്ടതോടെ വ്യാപാരികള്‍ ഇവയുടെ വില്‍പ്പന ഒഴിവക്കുകയായിരുന്നു. അന്ന് 30 രൂപയ്ക്ക് വലിയ ബോട്ടിലിലാണ് ഇവ ലഭ്യമായിരുന്നതെങ്കിലും ലഹരി തീരെ ഉണ്ടായിരുന്നുമില്ല.