ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ച സംഘം നേര്‍ച്ചകാഴ്ചകളര്‍പ്പിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചു. ക്ഷേത്രം ഭാരവാഹികളെപ്പോലും അറിയിക്കാതെയായിരുന്നു കേന്ദ്ര ഇന്‍കംടാക്‌സ് വകുപ്പിലെ ഉന്നത സംഘത്തിന്റെ സന്ദര്‍ശനം.
ദില്ലിയില്‍ കേന്ദ്ര ഇന്‍കംടാക്‌സ് ബോര്‍ഡില്‍ സീനിയര്‍ കമ്മീഷണറായ ഡോ. സക്കീര്‍ തോമസ് ഐ.ആര്‍.എസ്, കമ്മീഷണര്‍മാരായ മമത ബെന്‍സല്‍, കല്‍പന സിംഗ് , രൂപക് കുമാര്‍, ശ്യാമള്‍ ദത്ത എന്നിവരുള്‍പ്പെട്ട സംഘമാണ് ഇടപ്പാടി ക്ഷേത്രത്തിലെത്തിയത്.
കുമരകത്ത് നടന്ന, ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിലെ കമ്മീഷണര്‍മാരുടെ യോഗത്തിനെത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇടപ്പാടി ക്ഷേത്രത്തിന്റെ പ്രാധാന്യം കേട്ടറിഞ്ഞ് ഇവിടേയ്‌ക്കെത്തിയത്.
ശ്രീനാരായണ ഗുരുദേവന്‍ ഒരു വേല്‍ കല്ലിലേക്കെടുത്തുവച്ചപ്പോള്‍ വേലും കല്ലും ഒന്നുചേര്‍ന്ന് ആനന്ദഷണ്മുഖ സ്വാമിയുടെ പ്രതിഷ്ഠയാവുകയായിരുന്നു. അത്ഭുതകരമായ ഈ പ്രതിഷ്ഠയുടെ മാഹാത്മ്യം നേരത്തെ തന്നെ കേട്ടറിഞ്ഞിട്ടുണ്ടെന്ന് സംഘത്തലവനായ ഡോ. സക്കീര്‍ തോമസ് 'കേരളകൗമുദി'യോട് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെന്ന പുണ്യാത്മാവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ മുതല്‍ ഇവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സംഘത്തിലെ വനിതാ അംഗങ്ങളായ മമതാ ബെന്‍സിലും കല്‍പനാ സിംഗും. ആനന്ദഷണ്മുഖ ഭഗവാനും ഗുരുദേവനും സമര്‍പ്പിക്കാന്‍ കമ്മീഷണര്‍മാരായ രൂപക് കുമാറും ശ്യാമള്‍ദത്തയും മധുരഫലങ്ങള്‍ കരുതിയിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ ധന്യമായ മണ്ണിലൂടെ നടക്കാനും അദ്ദേഹം പ്രതിഷ്ഠിച്ച ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും കഴിഞ്ഞത് മഹാഭാഗ്യമായി സംഘാംഗങ്ങള്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ കുടുംബാംഗങ്ങളുമൊത്ത് വീണ്ടും ആനന്ദഷണ്മുഖ ഭഗവാന്റെ സന്നിധിയിലെത്തണമെന്ന ആഗ്രഹവുമായാണ് കേന്ദ്ര ഇന്‍കംടാക്‌സ് കമ്മീഷണര്‍മാരുടെ സംഘം മടങ്ങിയത്.
1927-ല്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ടൂറിസം മാപ്പിലും സ്ഥാനം പിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചിലവില്‍ ഇവിടെ ശ്രീനാരായണ അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രവും പൂര്‍ത്തിയായി വരികയാണ്.
സ്വദേശികളും വിദേശികളുമായ ആളുകള്‍ക്ക് ഇടപ്പാടിയിലെത്തി താമസിച്ച് ഗുരുദേവനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെയും പ്രതിഷ്ഠകളെയും കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമുള്ള സൗകര്യമാണ് ശ്രീനാരായണ അന്തര്‍ദ്ദേശീയ പഠന ഗവേഷണ കേന്ദ്രം ഒരുക്കുന്നത്.