നാദാപുരം: ഗോള ശാസ്ത്ര വിസ്മങ്ങളിലേക്ക് വിദ്യാർഥികളെ നയിച്ചു കൊണ്ട് പ്രമുഖ സമുദ്ര ഗവേഷകനും ഗോള ശാസ്ത്രജ്ഞനുമായ അലി മണിക്ഫാന്‍. പേരോട് എം.ഐ.എം. ഹയർ സെന്ററി സ്‌കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി സക്‌സസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്‌ട്രോലാബ് അസ്‌ട്രോണമി ക്ലബുമായി സഹകരിച്ചു കൊണ്ട് നടത്തിയ ജ്യോതിശാസ്ത്ര ശില്പശാലയിലാണ് അലി മണിക്ഫാന്‍ സംബന്ധിച്ചത്.
വിദ്യാർഥികൾ പാഠപുസ്തകങ്ങൾക്കപ്പുറത്തുൽ അറിവുകൾ തേടി സഞ്ചരിക്കണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അലി മണിക്ഫാന്‍ പറഞ്ഞു. അക്കാദമിക യോഗ്യതകൾക്കപ്പുറം ഗവേഷണ നിരീക്ഷണങ്ങൾ ജീവിത സപര്യയാക്കി മാറ്റിയ മണിക്ഫാനെ പരിചയപ്പെടുത്തുന്ന ദ മാന്‍ ഇന്‍ മില്യണ്‍ (കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍) എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ശില്‍പശാല രാത്രി 10 മണിക്കാണ് സമാപിച്ചത്.
ശില്പശാലയിൽ സ്‌കൈ വാച്ച് പഠന കേന്ദ്രം ചെയർമാന്‍ സുകുമാരന്‍ എടപ്പാൾ വാനനിരീക്ഷണ ക്ലാസ് നടത്തി. ശബാബ് ചങ്ങരംകുളം (ബൈതുൽ ഹിക്മ), സുഹൈറലി തിരുവിഴാംകുന്ന്(അസ്‌ട്രോലാബ്, കോഴിക്കോട്) എന്നിവർ നേതൃത്വം നൽകി. പത്രപ്രവർത്തകന്‍ അശ്‌റഫ് തുണേരി, ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ബംഗ്ലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ലത്തീഫ് കുമ്മോളി എന്നിവർ ആശംസകളർപ്പിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുല്ല കുരുന്നോളി അധ്യക്ഷത വഹിച്ചു. പി.കെ. ഇസ്സുദ്ദീന്‍ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.