കോഴിക്കോട്: സംഘ്പരിവാറും ഭരണകൂടവും ചേർന്ന് ഡൽഹിയിൽ നടത്തുന്ന ആസൂത്രിത മുസ്‌ലിം വംശഹത്യയെ തെരുവിൽ തുറന്നെതിർക്കുമെന്ന് ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ പറഞ്ഞു.
സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ ആർ സി - സി എ എ എന്നത് കേവലമായ പോപുലേഷൻ രജിസ്റ്റർ അല്ല എന്നും കൃത്യമായ മുസ്‌ലിം വംശഹത്യ ആണെന്നും ഡൽഹി സംഭവത്തിലൂടെ വെളിപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് വംശഹത്യ കാലത്തെപോലെ സംഘപരിവാറിന് മുന്നിൽ പേടിച്ച ഒരു സമുദായമല്ല ഇപ്പോഴെന്നും സംഘ്പരിവാറിന്റെ മുന്നിൽ എഴുനേറ്റുനിന്ന്കൊണ്ട് ചോദ്യം ചെയ്യാനും തുറന്നെതിർക്കാനും തീരുമാനിച്ച ജനങ്ങളാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന ഉപരോധസമരം റയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം അസ്ലഹ് കകക്കോടി, സംസ്ഥാന ക്യാമ്പസ് സമിതി അംഗം നഹ്‌ല, ജില്ലാ വൈസ് പ്രസിഡന്റ് നുജെം പി കെ, ഷാഹിൻ നരിക്കുനി എന്നിവർ സംസാരിച്ചു.
മുനീബ് കെ കെ, സമീഹ ബാഫഖി, ഹാദിയ സി ടി, സഈദ് ടികെ, റഈസ് കുണ്ടുങ്ങൽ, അഷിക ഷിറിൻ, അബ്ദുൽവാഹിദ് എന്നിവർ നേതൃത്വം നൽകി.