കോഴിക്കോട്: സംഘ്പരിവാറിന്റെ ദേശീയത്വ പോലീസിങ്ങിനെ ജനാധിപത്യം കൊണ്ട് പ്രതിരോധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻെറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോഴിക്കോട് കറാച്ചി ദർബാർ ഹോട്ടലിന്റെ പേര് മാറ്റാനും മറച്ചു വെക്കാനും ഉടമകൾ നിർബന്ധിതമായ സാഹചര്യത്തിൽ, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ സംഭവത്തിന് ശേഷം സംഘ്പരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്തു തുടർന്ന് വരുന്ന ഉന്മാദ ദേശീയത്വ പ്രചാരണങ്ങളുടെ ഭാഗമാണ് കോഴിക്കോട് നടന്ന ദേശീയത്വ പോലീസിംഗ്. നേരത്തെ രാജ്യത്തെ പലയിടങ്ങളിലും കശ്മീർ വിദ്യാർത്ഥികൾക്കെതിരെയും കശ്മീരിൽ നിന്നുള്ള വ്യാപാരികൾക്കെതിരെയും അതിക്രമങ്ങൾ നടന്നിരുന്നു.
ഹൈദരാബാദിലെയും ബംഗളുരുവിലെയും കറാച്ചി ബേക്കറികൾക്കെതിരെയും ഭീഷണികൾ ഉണ്ടായി. പുൽവാമ സംഭവങ്ങളുടെ വിശദാംശങ്ങളെ സംബന്ധിച്ച ജനാധിപത്യപരമായ ചോദ്യങ്ങളുന്നയിക്കുന്നത് പോലും രാജ്യവിരുദ്ധമായി ചിത്രീകരിച്ചു പ്രചരിപ്പിക്കുന്ന ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് സംഘ്പരിവാർ വിതറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതയുടെ പേരിൽ രാജ്യത്തിൻറെ അടയാളങ്ങളെയും വൈവിധ്യങ്ങളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സാംസ്കാരിക ഉന്മാദ ദേശീയതയുടെ കൊടിയടയാളത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഫിയർ ക്യാംപയ്നിങ്ങിനെ ഫ്രറ്റേണിറ്റി ജനമധ്യത്തിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യദ്രോഹികൾ തന്നെ നാട് ഭരിക്കുന്ന കാലത്താണ് മറ്റുള്ളവരിൽ നിന്ന് അവർ രാജ്യ സ്നേഹത്തിൻറെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കമൽ സി നജ്മൽ അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെൻെറ് ജില്ലാപ്രസിഡണ്ട് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് സാലിഹ് കോട്ടപ്പള്ളി, സാമൂഹികപ്രവർത്തകൻ സുദീപ് കെ എസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലബീബ് കായക്കോടി സ്വാഗതവും, നുജെെം പി കെ നന്ദിയും പറഞ്ഞു.