താമരശ്ശേരി: മാനസികമായി വെല്ലുവിളികൾ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പരിവാറിന്റെയും നാഷണൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ 18 പഞ്ചായത്തിൽപെട്ട കുടുംബങ്ങൾക്കായി 'ഇൻസ്പിറ 2020' ബോധവൽക്കരണ സമ്മേളനം സംഘടിപ്പിച്ചു.
ശാരീരികവും മാനസികവുമായ വൈകല്യം ചെറിയ തോതിലെങ്കിലും ഓരോ വ്യക്തിയിലുമുണ്ട്. ഭിന്നശേഷിക്കുട്ടികള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ല, സമൂഹത്തിന്റെ മുന്‍നിരയിലെത്തേണ്ടവരാണ്.
മാനസികമായി പ്രാപ്തമല്ലാത്ത ഓരോ കുട്ടിയെയും പരിചരിക്കുന്നത് ഓരോ കുടുംബത്തിന്റെയും അഭിമാനമാണെന്ന് സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍ സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ് ആ അവസരങ്ങളെ കണ്ടെത്തുക എന്നതാണ് പ്രധാനം.
മാതാപിതാക്കളും അധ്യാപകരും തങ്ങളുടെ മുഴുവന്‍ അധ്വാനവും പ്രയാസപ്പെടുന്ന കുട്ടികള്‍ക്കുവേണ്ടി നൽകുമ്പോൾ അത് ശ്രേഷ്ഠമായ പുണ്യ പ്രവൃത്തിയാണ്. കോഴിക്കോട് ഗവ. മെൻറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൗമ്യ സുകുമാർ ക്ലാസ്സ് നയിച്ചു.
താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ സെക്രട്ടറി മൂസ നരിക്കുനി അധ്യക്ഷനായി. പി.സിക്കന്ദർ (കൺവീനർ, നാഷനൽ ട്രസ്റ്റ് കോഴിക്കോട്) മുഖ്യാതിഥിയായിരുന്നു.
ജസ്‌നി പയ്യന്നൂർ (ASAP പരിശീലക) പരിവാർ സെക്രട്ടറിമാരായ ഷീന മാവൂർ,സുലൈഖ അബൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അൻവർ സാദിഖ് സ്വാഗതവും സജ്ന കോടഞ്ചേരി നന്ദിയും പറഞ്ഞു. വീട്ടമ്മമാര്‍ക്ക് ഒരു സ്വയം തൊഴില്‍ സംരംഭമായി അസാപ് നൽകിയ കേക്ക് നിര്‍മ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ കേക്ക് ഉണ്ടാക്കി വിതരണം നടത്തി.