മുക്കം: രണ്ട് കൈയും ഒരു കാലുമില്ലെങ്കിലും മുഹമ്മദ് ആസിമിന് പോരാട്ട വീര്യത്തിന് യാതൊരു കുറവുമില്ല. താന്‍ പഠിക്കുന്ന വെളിമണ്ണ ജി.എം.യു.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനും അംഗ പരിമിതനായ തനിക്ക് തുടര്‍പഠനത്തിന് സ്വന്തം നാട്ടില്‍ സൗകര്യമുണ്ടാക്കാനും വന്‍ ജനകീയ പങ്കാളിത്തത്തോടെ പോരാട്ട ഭൂമിയില്‍ നിലയുറപ്പിച്ച പന്ത്രണ്ടുകാരനായ മുഹമ്മദ് ആസിമിന്റെ തികഞ്ഞ ആത്മവിശ്വാസത്തോടെയും ആര്‍ജ്ജവത്തോടെയുമുള്ള വാക്കുകള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു.
ചേന്ദമംഗലൂരില്‍ ഇസ്‌ലാഹിയ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഹമ്മദ് ആസിം.
നാലാം തരം വരെയുണ്ടായിരുന്ന വെളിമണ്ണ ജി.എം.എല്‍.പി സ്‌കൂള്‍ ആസിമിന്റെ ആവശ്യം പരിഗണിച്ച് ഉമ്മന്‍ച്ചാണ്ടി സര്‍ക്കാര്‍ യു.പി.സ്‌കൂളായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഏഴാം ക്ലാസ് കഴിഞ്ഞ് എട്ടാം തരം പഠിക്കാനായി ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന അവന്റെയും നാട്ടുകാരുടെയും ആവശ്യം പിണറായി സര്‍ക്കാര്‍ നിഷ്‌കരുണം തള്ളുകയാണുണ്ടായത്.
നിയമയുദ്ധം നടത്തി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ അനുകൂല വിധി സമ്പാദിച്ചെങ്കിലും സര്‍ക്കാര്‍ അപ്പീലിന് പോയതിനാല്‍ പാതി വഴിയില്‍ തന്റെ പഠനം മുടങ്ങിയതിന്റെ സങ്കടവും പ്രതിഷേധവും അവന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
നാടിന് വേണ്ടിയും തന്നെപ്പോലുള്ള ആയിരങ്ങള്‍ക്ക് വേണ്ടിയുമുള്ള ഈ അവകാശ പോരാട്ടം അവസാന ശ്വാസം വരെ മുന്നോട്ട് കൊണ്ടു പോകുമെന്ന അവന്റെ ധീരമായ പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
ഓമശേരി പഞ്ചായത്തില്‍ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പോലുമില്ലെന്നും സ്വകാര്യ എയ്ഡഡ് സ്‌കൂളുകളുടെ ശക്തമായ സമ്മര്‍ദ്ദമാണ് തന്റെ ആവശ്യം നിരാകരിക്കപ്പെട്ടതുമെന്നും ആസിം തുടര്‍ന്നു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തന്റെ വിദ്യാലയത്തെ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുമെന്നും ആസിം പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാനായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആസിമിന്റ പിതാവ് മുഹമ്മദ് ശഹീദ് പറഞ്ഞു. മെഡിക്കല്‍ ക്യാമ്പിലെ ഓര്‍ത്തോ വിഭാഗം ഡോക്റ്ററെയും സന്ദര്‍ശിച്ചാണ് ആസിമും പിതാവും മടങ്ങിയത്.