മുക്കം: ഗ്രന്ഥകാരനും ഗാനരചയിതാവും ബഹുഭാഷാപണ്ഡിതനുമായ റഹ്‌മാൻ മുന്നൂരിനെ ജന്മനാടായ പാഴൂർ ഗ്രാമം ആദരിച്ചു. പാഴൂർ മിനി സ്റ്റേഡിയത്തിൽ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉപഹാരം നൽകി നാടിന്റെ ആദരം സമർപ്പിച്ചു.
പഞ്ചായത്ത് അംഗം ലിനി ചേലക്കൽ അധ്യക്ഷത വഹിച്ചു. ഒ അബ്‌ദുല്ല, പി.ടി കുഞ്ഞാലി, കെ.വി അബൂട്ടി, ബാപ്പു വാവാട്, ഇബ്രാഹിം മേളം, ടി.കെ അബ്ദുറഹ്മാൻ, എം.കെ അനീസ്, സി.കെ ചന്ദ്രൻ, വി.ടി.സി ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
എം.പി അബ്‌ദുസ്സമദ് സമദാനിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. റഹ്‌മാൻ മുന്നൂറിന്റെ ആശയ ലോകത്തെ കുറിച്ച് വി.പി ബഷീർ മുഖ്യപ്രഭാഷണം നടത്തി.'സർഗയാത്ര' എന്ന പേരിൽ റഹ്‌മാൻ മുന്നൂരിനെ കുറിച്ച് തയ്യാറാക്കിയ ദൃശ്യാവിഷ്‌കാരം പ്രദർശിപ്പിച്ചു. ചടങ്ങിൽ പാഴൂർ എ.യു.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സത്യൻ, പുഷ്‌പവല്ലി എന്നിവർക്ക് യാത്രയയപ്പ് നൽകി.
കെ.എം സലാം, ടി.കെ നാസർ ഫഹദ്, അഹമ്മദ്, ഫസൽ, ടി.കെ റഷീദ്, ഇ അസീസ്, പി.ടി അമീൻ, ജലീൽ പാഴൂർ എന്നിവർ നേതൃത്വം നൽകി.
റഹ്മാൻ മുന്നൂര് പെയ്തിറങ്ങിയ രാവ്
-------------------------------
ശേഷം നടന്ന ഇശൽ സന്ധ്യയിൽ കവിയായും ഗ്രന്ഥകാരനായും, സ്ക്രിപ്റ്റ് എഴുത്തുകാരനായും, മാപ്പിളപ്പാട്ട് രചയിതാവായും വിവർത്തകനായും നാട്ടുകാർക്കിടയിലും ഇടപ്പെട്ട മേഖലകളിലും അറിയപ്പെടാത്ത ബാപ്പു എന്ന നം ഹർ എന്ന റഹ്മാൻ മുന്നൂര് അക്ഷരാർത്ഥത്തിൽ പെയ്തിറങ്ങി. രചനകളിലെ വൈവിധ്യവും സൂക്ഷ്മതയും കൊണ്ട് മാപ്പിളപ്പാട്ടിനെ പുതിയ അർത്ഥ തലങ്ങളിലേക്ക് ആവാഹിച്ച ബാപ്പുവിന്റെ പാട്ടുകൾ കേട്ട് ജൻമനാട് കോരിത്തരിച്ചു.
" പൂജാ പാട്ടുകളല്ല... എന്നു തുടങ്ങുന്ന അർത്ഥ ഗാംഭീര്യത്താൽ ആശയ സംപുഷ്ടമായ ഗാനം ആലപിച്ച് പ്രസിദ്ധ ഗായകൻ എം.എ ഗഫൂറാണ് തുടക്കമിട്ടത്. മുന്നുരിൽ കാറ്റിൽ നിലംപൊത്തിയ പുളിമരവും, പാഴൂർ ഗ്രൗണ്ടും റഹ്‌മാൻ മുന്നൂരിന്റെ രചനകളിലൂടെ പെയ്തിറങ്ങി. രോഗപീഡകളിൽ വേദന കടിച്ചമർത്തി 12 ദിവസം മുമ്പ് രചിച്ച മക്കയെ പറ്റിയുള്ള പാട്ട് ജനം ഹൃദയത്തിലേറ്റി.