കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ യു യു സിമാരുടെ വോട്ടവകാശം നിഷേധിച്ചു കൊണ്ടുള്ള സിൻഡിക്കേറ്റ് നിയമാവലി പൂർണമായി റദ്ദാക്കിയ ഹൈക്കോടതി നടപടി വിദ്യാർത്ഥി പോരാട്ടങ്ങളുടെ വിജയവും ഇടതു സിൻഡിക്കേറ്റിന്റെ ജനാധിപത്യ അട്ടിമറിക്കേറ്റ തിരിച്ചടിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്റിൻ.
പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് പഴയ നിയമപ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട യുയു സിമാരുടെ വോട്ടവകാശം സംബന്ധിച്ച് സിൻഡിക്കേറ്റ് നടപ്പാക്കാൻ ഒരുങ്ങിയ പുതിയ പരിഷ്കാരം സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളോടുള്ള തികഞ്ഞ നീതി നിഷേധമായിരുന്നു.
ഗവൺമെൻറ് /എയ്ഡഡ് കോളേജുകളിലെ യുയുസിമാർക്ക് ഒരു യു യു സിക്ക് ഒരു വോട്ടും അതേ സമയം അൺ എയ്ഡഡ് കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് ഒന്നിലധികം കൗൺസിലർമാരെ ചേർത്ത് മണ്ഡലം മാതൃകയിൽ പ്രാതിനിധ്യ വോട്ടവകാശം നൽകുന്നതുമായിരുന്നു സിൻഡിക്കേറ്റിൻ്റെ പുതിയ നിയമ ഭേദഗതി.
സ്വാശ്രയ കോളേജ് വിദ്യാർത്ഥികളെ രണ്ടാം കിട പൗരൻമാരാക്കുന്ന നിയമ ഭേദഗതിക്കെതിരെ ഫ്രറ്റേണിറ്റി ഉൾപ്പെടെ നടത്തിയ പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയമാണിത്- അദ്ദേഹം പറഞ്ഞു.
ഈ വിഷയമുന്നയിച്ച് ഫ്രറ്റേണിറ്റി നടത്തിയ സർവകലാശാലാ മാർച്ചിനെ പോലീസ് ക്രൂരമായാണ് നേരിട്ടത്. സമരക്കാരെ മർദിക്കുകയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മുന്നിൽ കണ്ട് എസ്എഫ്ഐ യും ഇടതു സിൻഡിക്കേറ്റും ചേർന്ന് നടത്തിയ അട്ടിമറിയാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.
വിദ്യാർഥി അവകാശങ്ങൾ അട്ടിമറിക്കുന്ന ഇടതുപക്ഷ സിൻഡിക്കേറ്റ് നീക്കങ്ങൾക്കെതിരെ ഒന്നായി പോരാടിയ വിദ്യാർത്ഥികളുടെ പോരാട്ട വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.