മലപ്പുറം: എൻ.പി.ആർ വ്യവസ്ഥാപിത ഉന്മൂലനത്തിനുള്ള മാർഗമാണെന്നും
അത് മതാതീതമായ പുറംതള്ളലിലേക്കു നയിക്കുമ്പോൾ രാജ്യത്തെ മുഴുവൻ ജനതയെയും ബാധിക്കുന്നതാണെന്നും ലോക ഇസ്ലാമി പണ്ഡിത വേദി അംഗവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയുമായ ഡോ. അലിഫ് ഷുക്കൂർ.
മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ മുപ്പത്തിമൂന്നാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻസസിനായി സമാഹരിക്കുന്ന വിവരങ്ങൾ എൻ.പി.ആറിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉറപ്പുവരുത്തിയ ശേഷമേ സർക്കാർ സെൻസസ് നടപടികളുമായി മുന്നോട്ടുപോകാവൂ.
എൻ.ആർ.സിയുടെ ഭാഗമായുള്ള എൻ.പി.ആർ പ്രവർത്തനങ്ങൾ വേണ്ടെന്ന് വെക്കുന്നതിൽ കേരളസർക്കാർ മുൻകൈ എടുത്തത് അഭിനന്ദനീയമാണ്. എന്നാൽ സെൻസസും എൻ.പി.ആറും കൂട്ടികലർത്തിയുള്ള പ്രചാരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കുറച്ച് കൂടി ശക്തമായ ഇടപെടൽ വേണ്ടതുണ്ട്.
പൗരത്വപ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് സമാന ആശയക്കാരുടെ വിശാല സഖ്യം രൂപപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ വിചക്ഷണൻ കെ.നജാത്തുല്ല,മൂസ മുരിങ്ങേക്കൽ, സയ്യിദ് ഹുസൈൻ തങ്ങൾ സംസാരിച്ചു.
സമരപ്രവർത്തകർ പ്രകടനമായാണ് ആസാദി സ്ക്വയറിൽ എത്തിയത്. പ്രവർത്തകർ സമര പ്രതിജ്ഞയെടുത്തു.