തേഞ്ഞിപ്പലം: ലോക്ക്ഡൗൺ സമയത്ത് കാലിക്കറ്റ് സർവകലാശാല പ്രഖ്യാപിച്ച പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുക, കാലിക്കറ്റ് സർവകലാശാല യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ ഫീസ് വർദ്ധനവ് പിൻവലിക്കുക, യൂണിവേഴ്‌സിറ്റിയുടെ നിയമന അട്ടിമറി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സർവകലാശാല കാര്യാലയം ഉപരോധിച്ചു.
ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടായിരുന്നു സമരം. ഉച്ചക്ക് ആരംഭിച്ച ഉപരോധം ഒരു മണിക്കൂർ നീണ്ട് നിന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല കൺവീനർ കെ. കെ. അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥി ദ്രോഹ നടപടികൾ ലോക്ക് ഡൗണിന്റെ മറവിൽ നടപ്പിലാക്കാൻ ആണ് സർവകലാശാല ശ്രമിക്കുന്നത് എന്നും ഇടത് സിൻഡിക്കേറ്റിന്റെ നിയമന അട്ടിമറി ഇപ്പോഴും തുടരുന്നത് കേരളീയ സമൂഹം ഗൗരവത്തിൽ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് സമര നേതാക്കളെ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ചർച്ചക്ക് വിളിച്ചു. പൊതുഗതാഗത സംവിധാനം ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രമേ പരീക്ഷ നടത്തുകയുള്ളൂ എന്ന് വൈസ് ചാൻസലർ ഫ്രറ്റേണിറ്റി നേതാക്കൾക്ക് ഉറപ്പ് നൽകി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല കമ്മറ്റി അംഗം ഹാദി ഹസ്സൻ അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ആയിരുന്നു ഉപരോധ സമരം.