തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ സ്വാശ്രയ കോളേജുകളിലെ യു യു സി മാരുടെ വോട്ടവകാശം അട്ടിമറിക്കാനുള്ള ഇടതു സിൻഡിക്കേറ്റിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിക്കുന്ന സിൻഡിക്കേറ്റ് മാർച്ച് ഇന്ന്.
ഗവൺമെൻറ് / എയ്ഡഡ് കോളേജുകളിലെ യു.യു.സിമാർക്ക് ഒരു യു.യു.സിക്ക് ഒരു വോട്ട് എന്ന നിലവിലെ അവസ്ഥ തുടരുമ്പോൾ അൺ എയ്ഡഡ് കോളേജുകളിലെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് നിശ്ചിത എണ്ണം കൗൺസിലർമാരെ ചേർത്ത് മണ്ഡലതലത്തിൽ പ്രാതിനിധ്യ വോട്ടവകാശം നൽകുന്ന പരിഷ്‌കാരം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർവ്വകലാശാല .
കേരളത്തിൽ ഏറ്റവുമധികം അൺ എയ്ഡഡ് കോളേജുകൾ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റ്.
വിദ്യാർത്ഥികൾക്ക് ഉപരിപഠനസൗകര്യം ഒരുക്കുന്നതിൽ ഭൂരിഭാഗവും സ്വാശ്രയ സ്ഥാപനങ്ങൾ ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ നിയമ പരിഷ്കരണവുമായി പരിഷ്കരണവുമായി ആയി സർവ്വകലാശാല സിൻഡിക്കേറ്റ് മുന്നോട്ടുപോകുന്നത്.
രാവിലെ 9.30 ന് സിൻഡിക്കേറ്റ് യോഗത്തിലേക്കാണ് മാർച്ച് നടത്തുക. മാർച്ച് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹിം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി കെ.എസ് നിസാർ, വൈസ് പ്രസിഡൻറ് നജ്ദ റൈഹാൻ, സെക്രട്ടറി ഷെഹിൻ ഷിഹാബ് തുടങ്ങിയവർ പങ്കെടുക്കും. സർവകലാശാലക്ക് കീഴിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം മാർച്ചിൽ അണിനിരക്കും.