മലപ്പുറം: മലപ്പുറം ജില്ലയിലെ ഹയർ സെക്കന്ററി മേഖലയിലെ സീറ്റ് പ്രതിസന്ധിക്ക് സർക്കാർ പ്രഖ്യാപിച്ച ഹയർ സെക്കന്ററി ബാച്ചുകളുടെ പുനക്രമീകരണം നടപ്പാക്കാൻ വൈകിയതിനാൽ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ അഡ്മിഷൻ പ്രക്രിയകൾ അവസാനിച്ചപ്പോൾ 25,000 ലധികം വിദ്യാർഥികൾ ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ പഠനാവസരം ലഭിക്കാതെ പുറത്തായിരുന്നു. ഇതിൽ 22,620 വിദ്യാർഥികൾ പിന്നീട് ഓപ്പൺ സ്കീമിൽ കനത്ത ഫീസ് നൽകി അഡ്മിഷൻ എടുത്തു.
പഠനമാരംഭിച്ച് മൂന്ന് മാസത്തിന് ശേഷം അനുവദിച്ച പുതിയ ബാച്ചുകളിൽ വിദ്യാർഥികൾ അഡ്മിഷനെടുക്കുക പ്രയാസകരമായിരിക്കും. ഇപ്പോൾ പ്രഖ്യാപിച്ച ബാച്ച് പുനക്രമീകരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലക്ക് 9 ബാച്ചുകളിലായി 450 സീറ്റുകൾ മാത്രമാണ് ലഭ്യമാവുക. പാദവാർഷിക പരീക്ഷയുടെ തുടക്കത്തിൽ അനുവദിക്കപ്പെടുന്ന ഈ ബാച്ച് പുനക്രമീകരണം വിദ്യാർഥികൾക്ക് ഉപകാരപ്രദമാകില്ല.
ജില്ലയിലെ ഹയർ സെക്കന്ററി സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സ്ഥിരമായ പുതിയ ബാച്ചുകളും പുതിയ ഹയർസെക്കന്ററി സ്ക്കൂളുകൾ അനുവദിക്കുക എന്നത് മാത്രമാണ്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ, ഫയാസ് ഹസീബ്, ബഷീർ തൃപ്പനച്ചി, ഹബീബ റസാഖ്, അജ്മൽ കോഡൂർ, മായ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.