Advertisment

ഏപ്രിൽ 16ന് നടന്ന ഹർത്താലിനെ സംബന്ധിച്ച് നടക്കുന്ന ആരോപണങ്ങളെക്കുറിച്ചും പോലീസ് നടപടികളെക്കുറിച്ചുംഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
admin
New Update

ഏപ്രിൽ 16ന് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ വ്യാപകമായ അറസ്റ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹർത്താലാഹ്വാനവും ആചരണവും മുസ്‌ലിം യുവാക്കൾ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയായി വരുത്തിത്തീർക്കാനാണ് സി.പി.എമ്മും കോൺഗ്രസും ലീഗും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Advertisment

നിലനിൽക്കുന്ന സംഘടന ചട്ടക്കൂടുകൾക്കകത്തും പുറത്തുമുള്ള യുവസമൂഹം പ്രാദേശികമായി ഒത്തുചേർന്ന് ഉയർത്തിയ ഒരു പ്രതിഷേധം മുസ്‌ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കപ്പെടുന്നത് ദുരുദ്ദേശ്യപരമാണ്. സംഘടന ചട്ടക്കൂടുകൾക്കു പുറത്തുനടക്കുന്ന രാഷ്ട്രീയമായ ഉണർവുകളും സംഘാടനങ്ങളും അംഗീകരിക്കില്ലെന്ന സാമ്പ്രദായിക പാർട്ടികളുടെ സങ്കുചിതത്വവും ജനാധിപത്യവിരുദ്ധതയുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ഗെയ്ൽ സമരത്തിലും ദേശീയപാത സമരത്തിലും ആരോപിച്ചതു പോലെ മുസ്‌ലിം തീവ്രവാദ ആരോപണങ്ങളാണ് ഹർത്താൽ അനുകൂലികളായ ചെറുപ്പക്കാർക്കെതിരിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരിക്കുന്നത്.

ആർ.എസ്.എസിനെതിരിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും ഹിന്ദു മതസമൂഹത്തിനെതിരിലാണെന്നു വരുത്തിത്തീർക്കുന്നതിലൂടെയും അക്രമസംഭവങ്ങൾ ഊതിപ്പെരുപ്പിച്ചു അവതരിപ്പിക്കുന്നതിലൂടെയും സംഘ്പരിവാർ പ്രചരണങ്ങളെയാണ് ഇവർ ശക്തിപ്പെടുത്തുന്നത്.

സമീപകാലത്തു കൂടുതൽ പ്രത്യക്ഷവത്കരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ ഉണർവുകളെ അരികുവത്കരിക്കാനുള്ള ഭരണകൂടശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വർഗീയ കലാപശ്രമവും സാമുദായിക ധ്രുവീകരണശ്രമവും ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചാർത്തി അർധരാത്രിയിലും മറ്റും പോലീസ് തുടരുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണം.

സമീപകാലത്തു ഉയർന്നു വന്ന ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ആക്രമിച്ച ഭരണകൂട നടപടികളുടെ തുടർച്ച തന്നെയാണ് ഹർത്താൽ അനുകൂലികൾക്കെതിരായ നടപടികളിലും കാണാനാവുന്നത്.

തങ്ങളുടെ കർതൃത്വത്തിലല്ലാതെ ഉയിരെടുക്കുന്ന രാഷ്ട്രീയ ഉണർവുകളെ സാമുദായിക ധ്രുവീകരണ ശ്രമമെന്നും വർഗീയ കലാപത്തിനുള്ള ഗൂഢാലോചനയെന്നും ചിത്രീകരിക്കുന്ന ഭരണകൂട ഭാഷ്യങ്ങൾ പ്രതിഷേധാർഹമാണ്. നീതി നിഷേധങ്ങളും വിവേചനങ്ങളും ഉന്നയിക്കുന്ന സിവിൽ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനുള്ള വിശാലമായ ജനാധിപത്യഭാവനയാണ് നമുക്കുണ്ടാവേണ്ടത്.

ഈ പോലീസ് വേട്ടയെ ചെറുത്തു തോൽപ്പിക്കൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്ന് ഓർമ്മപ്പെടുത്തുന്നു. പൗരാവകാശങ്ങൾ റദ്ദ് ചെയ്യുന്ന പോലീസ് രാജിനെയും കൂട്ടുനിൽക്കുന്ന പരമ്പരാഗത പാർട്ടി ആഖ്യാനങ്ങളെയും ചെറുക്കുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെടുന്നു.

Advertisment