മഞ്ചേരി: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും ജോലി സ്ഥലങ്ങളും നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സി ടി രാജു ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും വേണ്ട നടപടികൾ സ്വീകരിക്കണം. പല സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ദിനംപ്രതി ട്രെയിനിലും ബസുകളിലുമായി ജില്ലയിൽ എത്തുന്നു. ഇവർ എവിടെ താമസിക്കുന്നുവെന്നും ജോലി ചെയ്യുന്നുവെന്നും കണ്ടെത്താൻ വകുപ്പുകൾക്ക് കഴിയുന്നില്ല.
ഇതരസംസ്ഥാനക്കാർക്ക് താമസ സൗകര്യവും ജോലിയും നൽകുന്നവരെ കണ്ടെത്തി വിശദമായ അന്വേഷണം നടത്തണമെന്നും ആരോഗ്യവകുപ്പ് ഇത്തരക്കാരിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലും ജില്ലയിൽ രോഗികൾ നിരീക്ഷണത്തിലുമാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു