മലപ്പുറം: നിലമ്പൂർ എം.ആർ.എസ് വിദ്യാർത്ഥിയായ സതീഷിൻ്റെ മരണത്തിലെ ദുരൂഹതയും സ്ഥാപനത്തിലെ ചിലർക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കുന്ന കമ്മീഷൻ്റെ തെളിവെടുപ്പിൽ മൊഴികൾ അട്ടിമറിക്കുന്നു.
മലയാളത്തിൽ ആദിവാസി വിദ്യാർത്ഥിനികളും സതീഷിൻ്റെ കുടുംബവും നൽകിയ മൊഴികളാണ് മലയാളമറിയാത്ത സബ് ഡിവിഷൻ മജിസ്ട്രേറ്റ് അനുപം മിശ്രക്ക് തെറ്റായി പരിഭാഷപ്പെടുത്തി അന്വേഷണം അട്ടിമറിക്കുന്നത്. സി.പി.എമ്മിൻ്റെ നിർദ്ദേശ പ്രകാരം ഇടത് സർവ്വീസ് സംഘടന അംഗങ്ങളായ ഉദ്യോഗസ്ഥർ ബോധപൂർവ്വമാണ് ഈ അജണ്ട നടപ്പാക്കുന്നത്. ആരോപണ വിധേയരായ അധ്യാപകരും ഇടത് യൂണിയൻ അധ്യാപക അംഗങ്ങളാണ്.
കുട്ടികൾ രേഖാമൂലം മലയാളത്തിൽ നൽകിയ പരാതിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയും തമ്മിലുള്ള വൈരുധ്യം ഇന്നലെ നിലമ്പൂർ എം.ആർ.എസിൽ നടന്ന തെളിവെടുപ്പിൽ ഫ്രറ്റേണിറ്റി നേതാക്കൾ അനുപമം മിശ്രയെ ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം രണ്ടാമതും മൊഴിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതിൽ പ്രകോപിതരായ സ്ഥാപനത്തിലെ ചില അധ്യാപകരും ജീവനക്കാരും സി.പി.എം പ്രവർത്തകരും മൊഴിയെടുത്ത് പുറത്തിറങ്ങിയ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രറ്റേണിറ്റി സംഘത്തെ തടഞ്ഞ് വെക്കുകയും പ്രകോപനപരമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.
സി.പി.എമ്മിൻ്റെ സംഘടന നെറ്റ് വർക്ക് ഉപയോഗിച്ച് ലൈംഗികപീഢനമടക്കമുള്ള ആരോപണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ രക്ഷിതാക്കളേയും വിദ്യാർഥികളേയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് ജില്ല സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, സെക്രട്ടറിമാരായ അഖില പുളിക്കൽ, സുമയ്യ ജാസ്മിൻ എന്നിവർ സംസാരിച്ചു.