മലപ്പുറം: ദൽഹിയിൽ സമാധാനപരമായി നടക്കുന്ന ജനകീയ സമരങ്ങൾക്കെതിരായ ക്രൂരത കേന്ദ്രഭരണകൂടം സ്പോൺസർ ചെയ്യുന്ന ബോധപൂർവമായ വംശഹത്യയാണെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ.
മലപ്പുറത്ത് ആസാദി സ്ക്വയറിൻ്റെ ഇരുപത്തിയഞ്ചാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൽഹിയിലെ അക്രമങ്ങൾക്കു നേതൃത്വം നൽകുന്നവരിൽ ആർ.എസ്.എസ് ഭീകരരും പോലീസും ഒരുപോലെയാണ്. എത്ര അടിച്ചമർത്താൻ നോക്കിയാലും പൗരത്വപ്രക്ഷോഭം മുന്നോട്ടു പോകും.
മുസ്‌ലിംകളടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ നടപ്പാക്കാന്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് അവ നടപ്പാക്കുമെന്നുതന്നെയാണ് അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ പൗരനും തെരുവിലാകുകയാണ്.സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയായ മുസ്‌ലിം വംശഹത്യയുടെ പ്രായോഗിക രൂപമായി ഇത് മാറുകയും ചെയ്യും.
രേഖകളിലെ സാങ്കേതിക പിഴവുകള്‍ പറഞ്ഞും ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്കുമനുസരിച്ചും പലരുടെയും പൗരത്വത്തെ റദ്ദ് ചെയ്യും.
ഈയൊരു സാഹചര്യത്തില്‍ ഈ നാട് നമ്മുടെതാണെന്നും നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെകൂടി പൂര്‍വികരുടെ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും നാം പ്രഖ്യാപിക്കണം.
നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ ഒന്നിച്ച് തുടരണം.രാജ്യം നൽകുന്ന രേഖകളിൽ ഭരണകൂടം തന്നെ സംശയങ്ങൾ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,എം.എസ്.എഫ് ജില്ലാ സെക്രട്ടറി കബീർ മുതുപറമ്പ, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.എൻ.ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, വൈസ് പ്രസിഡന്റ് കെ.കെ ഹക്കീം, എം.സുബൈർ, സി.പി.സാദിഖലി, സി.എച്ച്.ബഷീർ, സി.എച്ച്.മുംതാസ്, ഷാഫി കാടേങ്ങൽ, മന്നയിൽ അബൂബക്കർ സംസാരിച്ചു.
നവാഷിദ് ഇരുമ്പുഴി, സദാദ് കാമ്പ്ര ഫാസിസ്റ്റു വിരുദ്ധ ഗാനങ്ങൾ അവതരിപ്പിച്ചു.