മലപ്പുറം: തങ്ങളെ പൗരന്മാരായി അംഗീകരിക്കാത്തവരെ ഭരണാധികാരികളായി തങ്ങളും അംഗീകരിക്കില്ല എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറും എഴുത്തുകാരനുമായ നജീബ് കാന്തപുരം.
മലപ്പുറത്തെ ആസാദിസ്ക്വയറിൻ്റെ മുപ്പത്തിയൊന്നാം ദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ നാലു തൂണുകളും തുരുമ്പെടുത്തിരിക്കുന്നു.
സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്നു. അവരുടെ അസ്ഥിത്വത്തെ വെല്ലുവിളിക്കുന്നു. അങ്ങനെയുള്ള അധികാരികളെയും തങ്ങൾ നിസ്സഹായരെന്ന് സ്വയം വിലപിക്കുന്ന നിയമ സംവിധാനങ്ങളെയും അനുസരിക്കാനും അംഗീകരിക്കാനും പ്രയാസമുണ്ട്.
തെരുവുകളിൽ നിറഞ്ഞ ഇന്ത്യ ജനാധിപത്യത്തെ വീണ്ടെടുക്കും.നിയമത്തിൻ്റെ പേരിൽ നീതി നിഷേധിക്കപ്പെടുമ്പോൾ നിയമലംഘനത്തിൻ്റെ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മഹിളാ കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമാ റോസ്ന ഉദ്ഘാടനം ചെയ്തു.'ഫ്രട്ടേണിറ്റി' സംസ്ഥാന സമിതിയംഗം ജംഷീൽ അബൂബക്കർ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.ഹബീബ് ജഹാൻ, വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം സംസാരിച്ചു.
യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.എം ഷാനവാസ് അധ്യക്ഷനായിരുന്നു.
നാളെ (ചൊവ്വ) ആസാദി സ്ക്വയറിൽ ബഷീറലി ശിഹാബ് തങ്ങൾ,യൂത്ത് കോൺഗ്രസ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് മനോജ്,സാമൂഹിക പ്രവർത്തക ശഫാന സംന സംസാരിക്കും.