വടക്കാങ്ങര: മങ്കട മണ്ഡലം എം.എൽ.എ മുഖേന സർക്കാരിൽ നിന്നും ലഭിച്ച 35 ലക്ഷം രൂപ ചെലവഴിച്ച് വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിനു വേണ്ടി നിർമിച്ച 3 ക്ലാസ് റൂം ബിൽഡിംഗിന്റെ നിർമാണത്തിലുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് എക്സിക്യൂട്ടീവ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പണി കഴിഞ്ഞ് 6 മാസമായപ്പോയേക്ക് തന്നെ ജനലുകൾ നുരുമ്പി തുടങ്ങി. ഇത് പണിയുടെ ഗുണനിലവാരത്തിൽ ബലമായ സംശയത്തിന് ഇടവരുത്തുന്നു. ഈ വിഷയത്തിൽ സർക്കാർ അധികൃതർക്ക് പരാതി നൽകുന്നതിനായി 6 ആം വാർഡ് ഗ്രാമസഭയെടുത്ത തീരുമാനം ശ്ലാഘനീയമാണ്.
കേവലം 3 ക്ലാസ് റൂമുകൾ മാത്രമുള്ള ഈ കെട്ടിടം 35 ലക്ഷം രൂപ ചെലവഴിച്ചുണ്ടാക്കിയിട്ടും ബിൽഡിംഗിന് ഉപയോഗിച്ച സാധനങ്ങൾ ഇത്രയും ഗുണനിലവാരം കുറഞ്ഞതാണെങ്കിൽ ഇതിന്റെ നിർമാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ബലമായി സംശയിക്കുന്നു. എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരം കെട്ടിടം ഇതുവരെയും വയറിങ് ചെയ്ത് വൈദ്യുതീകരിച്ചിട്ടില്ല.
കെട്ടിടമുണ്ടാക്കിയ സ്ഥലം ഇതുവരെയും സർക്കാരിന് കൈമാറിയിട്ടില്ല. സ്കൂൾ ഹെഡ്മാസ്റ്റർ വശമോ പഞ്ചായത്ത് വശമോ ബിൽഡിംഗ് സർക്കാർ ആസ്തിയിൽ ഉള്ളതിന് ഒരു രേഖയുമില്ല.
സ്ഥലം വാങ്ങിക്കുന്നതിന് വേണ്ടി മുൻ വാർഡ് മെമ്പർ സൈതബു തങ്ങൾ ചെയർമാനും സി.പി സൈനുൽ ആബിദീൻ കൺവീനറുമായി രൂപീകരിച്ച സ്കൂൾ വികസന കമ്മിറ്റി കഴിഞ്ഞ സ്കൂൾ വാർഷികത്തിൽ അവതരിപ്പിച്ച കണക്കിന്റെ വികസന സമിതി യോഗം അംഗീകരിച്ച വിശദമായ ഓഡിറ്റ് റിപ്പോർട്ട് ജനസമക്ഷം സമർപ്പിക്കണമെന്നും സർക്കാരിന് കൈമാറാത്ത ഭൂമിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് എങ്ങനെ കെട്ടിടമുണ്ടാക്കി എന്ന് പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ടി മുഹമ്മദ്, കെ.പി ബഷീർ, അറക്കൽ അലവിക്കുട്ടി, ടി അബ്ദുൽ റസാഖ്, എൻ.കെ സൈദ് തുടങ്ങിയവർ സംസാരിച്ചു.