മലപ്പുറം: കരിപ്പൂരിൽ ഡിസംബർ 5 മുതൽ വൈഡ് ബോഡി വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഏറെ ആഹ്ലാദകരമാണെന്നും സ്വകാര്യ താല്പര്യങ്ങൾക്ക് വഴങ്ങാൻ കൂട്ടാക്കാത്ത ജനകീയ സമരങ്ങളുടെ വിജയമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു .
റൺവേ റിപ്പയർ ജോലികൾ നീട്ടിക്കൊണ്ടു പോവുകയും ധൃതിപ്പെട്ട് ഹജ്ജ് എംബാർകേഷൻ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയും സ്ഥിരം ഹജ്ജ് ഹൗസ് അവിടെ സ്ഥാപിക്കുമെന്ന് അന്നത്തെ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ സ്വകാര്യ ലോബിക്ക് വേണ്ടി കരിപ്പൂരിനെ അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രങ്ങൾ നടക്കുന്നുണ്ടെന്ന് വെൽഫെയർ പാർട്ടി വിളിച്ച് പറഞ്ഞതാണ്.
കൂടുതൽ ഭൂമിയേറ്റെടുത്ത് റൺവേ വികസിപ്പിച്ചാലേ ഇനി കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങൂ എന്നും കരിപ്പൂരിന്റേത്ത് സുരക്ഷിതത്വം കുറഞ്ഞ 'ടേബിൾ ടോപ്' റൺവേ ആണെന്നും രഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും നിലപാട് സ്വീകരിച്ചപ്പോൾ, നിർത്തിവെച്ച സർവീസ് പുനരാരംഭിക്കാൻ ജനങ്ങളെ കുടിയിറക്കി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ട കാര്യമില്ലെന്നും ഭൂമി കിട്ടിയാലേ ഇനി വലിയ വിമാനമുള്ളൂ എന്ന വാദം കരിപ്പൂരിനെ തകർക്കാനുള്ള സിദ്ധാന്തമാണെന്നും പാർട്ടി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.
ഈ നിലപാടിനെ സാധൂകരിക്കുന്ന വിശദമായ സാങ്കേതിക പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അത് മുഴുവൻ ജനപ്രതിനിധികൾക്കും കൈമാറുകയും ചെയ്തതാണ്.
കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾ തിരിച്ചു വരുമ്പോൾ അത് വെൽഫെയർ പാർട്ടിയുടെ നിലപാടിന്റെ വിജയം കൂടിയാവുകയാണ്.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് നാസ്സർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി സ്വാഗതം പറഞ്ഞു. ഷാക്കിർ ചങ്ങരംകുളം,എ.ഫാറൂഖ്, റംല മമ്പാട്, മുനീബ് കാരക്കുന്ന്, അഷ്റഫ് വൈലത്തൂർ, മുഹമ്മദ് പൊന്നാനി, സാബിർ മലപ്പുറം, ശ്രീനിവാസൻ മേലാറ്റൂർ,ജാഫർ സി.സി, ആരിഫ് ചുണ്ടയിൽ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീറ ബാനു നന്ദിയും പറഞ്ഞു.