കോങ്ങാട് നിയോജക മണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതികളിൽ ഏറ്റവും പ്രയോജനകരമാകുന്ന, കർഷക കമ്പനി രൂപവൽക്കരിക്കാൻ കരിമ്പ ചർച്ച് ഹാളിൽ കർഷക സ്നേഹികൾ ഒത്തുകൂടി. കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായവും കൃഷി വകുപ്പിന്റെ പിന്തുണയും കർഷക ഉത്പാദക കമ്പനിക്ക് ഉണ്ടായിരിക്കും.
കോങ്ങാട് മണ്ഡലത്തിന്റെ കാർഷിക പ്രാധാന്യം കണക്കിലെടുത്ത് രണ്ടിടങ്ങളിലായി ആരംഭിക്കുന്ന കമ്പനി കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർധനവും കൂടിയ ലാഭവും കർഷകർക്ക് നേടിക്കൊടുക്കും. കോങ്ങാട് കാർഷിക കാലാവസ്ഥ സവിശേഷതകളും വികസന സാധ്യതകളും, മൂല്യ വർധനവും വർദ്ധിച്ച ലാഭവും സെമിനാർ ചർച്ച ചെയ്തു.
കർഷക വിള ഉത്പാദനം, നിർദിഷ്ട കമ്പനിയുടെ പ്രസക്തി, ഉത്പാദക കമ്പനിയുടെ രൂപവൽക്കരണം എന്നിവസംബന്ധിച്ച ചർച്ച കെ.വി.വിജയദാസ് എം എൽ എ ഉദ്ഘാടനം ചെയ്തു.
കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ജിജു പി.അലക്സ്, പ്രോഗ്രാം കോഡിനേറ്റർ ഡോ.പി.ജയരാജ്, കെ.വി.കെ അസി.പ്രൊഫസർ ഡോ.കെ.എം.സുനിൽ, സമ്മിശ്ര ഉത്പാദക കമ്പനി സിഇഒ കെ.എസ്.രാജീവ്, തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ.എ.പ്രേമ, കരിമ്പ കൃഷിഓഫീസർ പി.സാജിദലി തുടങ്ങിയവർ ശില്പശാലക്കും സെമിനാറിനും നേതൃത്വം നൽകി.