കരിമ്പ: സാമുദായിക പരിഷ്‌ക്കരണം മാത്രമല്ല, അതിനപ്പുറം മനുഷ്യരുടെയെല്ലാം പ്രശ്‌നങ്ങളിലേക്ക് ഇടപെടുന്ന നവോത്ഥാന പാരമ്പര്യമായിരുന്നു കേരളത്തിന്റേതെന്നു കവി ആലങ്കോട് ലീല കൃഷ്ണൻ. ജാതിയല്ല, മതമല്ല മനുഷ്യനാണ് പ്രധാനം. കരിമ്പ മേഖല യുവകലാസാഹിതി സാംസ്ക്കാരിക സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി.
പ്രാകൃതമായ ആചാരങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് സമാധാനപരമായിരുന്നുവെങ്കിലും നിശ്ശബ്ദമായ ഒരു സാമൂഹികമാറ്റത്തിന്റെ മാനവിക ശബ്ദവുമായിട്ടാണ് നിരവധി നവോത്‌ഥാന നായകർ കടന്നുവരുന്നത്. സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളാണ് ഇന്നത്തെ പ്രബുദ്ധ കേരളത്തിന്റെ ചരിത്രം - ആലങ്കോട് പറഞ്ഞു.
സ്വാഗത സംഘം കൺവീനർ കെ.വി.ജയപ്രകാശ് അധ്യക്ഷനായി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഫാദർ തോമസ് തടത്തിൽ, യുവകലാസാഹിതി സംസ്ഥാന ട്രഷറർ ടി.യു.ജോൺസൺ, ബ്ലോക്ക് മെമ്പർ ശാന്തകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ്, കെ.മ ണികണ്ഠൻ പൊറ്റശ്ശേരി,റഷീദ് കുമരംപുത്തൂർ,രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.