പലക്കാട്: മൈനസ് ടു മുതൽ പ്ലസ് ടു വരെ ഘടനാപരമായ പൊളിച്ചെഴുത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ ഖാദർ കമ്മിറ്റിയെ വെച്ച് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിൽ അഞ്ചാം ക്ലാസ് അപ്പർ പ്രൈമറി യുടെ ഭാഗമായും, എട്ടാം ക്ലാസ് ഹൈസ്കൂളിന്റെ ഭാഗമായി - സെക്കൻഡറി എന്നപേരിലും, നിലനിർത്താൻ നടത്തിയ നീക്കം ഹൈക്കോടതി തടഞ്ഞതിലൂടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പലക്കാട് ജില്ല കൺവെൻഷൻ ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് പൊളിച്ചെഴുത്ത് എന്ന തെറ്റിദ്ധാരണ പരത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് എട്ടാം ക്ലാസ് അപ്പർ പ്രൈമറിയുടെയും അഞ്ചാം ക്ലാസ് ലോവർ പ്രൈമറി യുടേയും ഭാഗമാകേണ്ടതുണ്ട് എന്ന് കോടതി വിധിച്ചതിലൂടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നിയമം ലംഘിച്ചുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഹയർ സെക്കണ്ടറിയെ തകർക്കാൻ പോന്ന പ്രതിലോമ നീക്കങ്ങളുടെ ഭാഗമായാണ് നിയമം ലംഘിച്ചുള്ള ഗൂഢാലോചന നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ പ്രസിഡന്റ് രാകേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.എം.സാജിദ്, വി വിനോദ്, ജനാർദ്ദനൻ, അബ്ദുൾ നാസർ, രൺദീർ, സജു ചുനങ്ങാട്, ലിബി, സജീഷ്, പി.ഹരികൃഷ്ണൻ, തോമസ് ടി കുരുവിള, പി.കോയ, സുധീർ,തുടങ്ങിയവർ പ്രസംഗിച്ചു.