പാലക്കാട്: അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതുന്ന എസ്എസ്എൽസി പരീക്ഷയും പത്തുലക്ഷത്തോളം പേരെഴുതുന്ന ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളും കൂട്ടിക്കെട്ടി പരീക്ഷകളുടെ ഗൗരവം ഇല്ലാതാക്കാനുള്ള നീക്കം അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
3ഡിപ്പാർട്ട്മെൻറുകളുടെയും മേൽനോട്ടത്തിൽ വെവ്വേറെ നടന്നിട്ട് പോലും വീഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൊതുപരീക്ഷകൾ ഏകീകരിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പരീക്ഷാ ക്രമക്കേടുകൾ വർദ്ധിക്കാനും കാരണമാകും. വ്യത്യസ്ത സമയ ദൈർഘ്യമുള്ള പരീക്ഷകളുടെ ഇൻവിജിലേഷന് സ്കൂൾ അധ്യാപകനെയും ഹയർസെക്കൻഡറി അധ്യാപകനെയും ഒരുമിച്ച് നിയോഗിക്കുന്നത് പ്രായോഗികമാവില്ല.
പരീക്ഷാർത്ഥികളുടെ വൈവിധ്യവും, ആധിക്യവും പരീക്ഷാഹാളിലെ സമാധാനാന്തരീക്ഷം തകർക്കുകയും കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കുകയും ചെയ്യും. പരീക്ഷയുടെ കാര്യത്തിലെങ്കിലും അശാസ്ത്രീയമായ വളയം ഇല്ലാത്ത ചാട്ടം നിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് മോഹൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. എസ് മനോജ് ജോസ് ജോൺ ശ്രീരംഗം ജയകുമാർ അരുൺകുമാർ കസ്മീർ തോമസ്, രാജൻ മലനട ,ഡോ. കെ എം തങ്കച്ചൻ ,ഷാജുപുതൂർ,രാകേഷ് കുമാർ, ഐ.എം.സാജിദ്, വി.വിനോദ്, അബ്ദുൾ നാസർ,സുനിൽ ബാബു, സജീഷ് .എന്നിവർ പ്രസംഗിച്ചു.