പാലക്കാട്: കല്പാത്തി വടക്കന്തറ സുന്ദരം കോളനിയിലെ ഗോപാലൻ- യശോദ ദമ്പതിമാരുടെ സ്വപ്നമായിരുന്നു ഏകമകൾ ഗോപികയുടെ വിവാഹം. മകളുടെ വിവാഹം നടന്നു കണ്ടതിന്റെ സന്തോഷത്തിലാണ് ഇന്ന്അവർ.
അപ്രതീക്ഷിത ജലപ്രളയം വീടും സർവ്വസമ്പാദ്യങ്ങളും വിലപ്പെട്ട രേഖകളുംതട്ടിയെടുത്തപ്പോൾ മകളുടെ വിവാഹം നല്ല രീതിയിൽ നടത്താനാവാതെ പ്രതിസന്ധിയിലായി ഈ അച്ഛനും അമ്മയും.നിർധന കുടുംബത്തിന്റെ വിഷമാവസ്ഥ കേട്ടറിഞ ഒറ്റപ്പാലം കേന്ദ്രമായി പ്രവർത്തിക്കുന്ന അമൃതം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളാണ് സഹായവുമായി എത്തിയത്.
വടക്കന്തറ ശ്രീകൃഷ്ണക്ഷേത്രത്തിനുസമീപം ബാബുജി ഹാളിലായിരുന്നു വിവാഹ സൽക്കാരം. പ്രളയത്തിന് ശേഷം അമൃതത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവാഹ സഹായത്തിനും ആശംസകൾ നേരാനും അമൃതം അംഗങ്ങളും സുമനസ്സുകളുംഎത്തി. സാമ്പത്തിക പരാധീനതയാൽ ഹൃദ്രോഗിയായ ഗോപാലന്റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ തദ്ദേശവാസിയും +2 വിദ്യാർത്ഥിയുമായ ആരതിയാണ് അമൃതം പ്രവർത്തകരെ അറിയിച്ചത്.
തുടർന്ന് ഇവരെ സഹായിക്കാൻ സോഷ്യൽ മീഡിയയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. വിവാഹ സമ്മാനമായി രണ്ടര പവൻ സ്വർണാഭരണങ്ങളും പട്ടുസാരിയും സമ്മാനിച്ചു. വിവാഹസാരി സമ്മാനമായി നൽകിയ റോയൽ വെഡ്ഡിംഗ് സെന്റർ, സ്വർണാഭരണത്തിന്റെ പണിക്കൂലിയും പണിക്കുറവും ഒഴിവാക്കി സഹായിച്ച ഒറ്റപ്പാലം ശോഭന ജ്വലറിയും ഈ സദുദ്യമത്തിൽ പങ്കാളിയായി.
ആശങ്കയിൽ അകപ്പെട്ടുപോയ മകളുടെ മംഗല്യം നടന്നതിന്‍റെ സമാധാനത്തിലായിരുന്നു ഇന്നലെ അച്ഛനും അമ്മയും. സുമനസ്സുകളുടെ സഹായത്താൽ വിവാഹ ചടങ്ങ് ധന്യമാക്കാനായതിൽ അമൃതം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർക്കും സംതൃപ്തി. അമൃതംചെയർപെഴ്സൺ ശ്രീലത ടീച്ചറും പ്രവർത്തകരും ചേർന്ന് ഇവരുടെ വീട്ടിലെത്തിയാണ് സ്നേഹോപഹാരം കൈമാറിയത്.
ട്രസ്റ്റ് അഡ്മിൻ പാനൽ അംഗങ്ങളായ ഷൈല രാമചന്ദ്രൻ, ശ്രീനിവാസൻ ചുനങ്ങാട്, പത്മാവതി പ്രോഗ്രാംകൺവീനർ ഗോപകുമാർ മയനാട്,മോഹനൻതാഴത്തേതിൽ , മായാ മുരളീകൃഷ്ണൻ, ജാബിർ, അഭിലാഷ് മയനാട്, സലിം നാലകത്ത്, ഷബീബ് ഒറ്റപ്പാലം മോഹനൻ , ഗീത, ആരതി ,വിനു തുടങ്ങിയവരും പങ്കെടുത്തു.