പാലക്കാട്: ആരോഗ്യ മേഖലയിലെ നവ നിർമിതിക്കായുള്ള ആർദ്രം മിഷൻ പദ്ധതി പ്രവർത്തനങ്ങൾക്കുള്ള ജില്ലാ തല പുരസ്ക്കാരം കരിമ്പ ഗ്രാമ പഞ്ചായത്തിന്. ജൂൺ ആറിന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യ മന്ത്രിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങും.
കൊച്ചിയിൽ നിപ സംശയിക്കപ്പെട്ട സാഹചര്യത്തിൽ പുരസ്‌ക്കാര തിയ്യതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുക.
ആയുർവേദം, അലോപ്പതി, ഹോമിയോ വകുപ്പുകളുടെയും ക്ലിനിക്കുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ആരോഗ്യ മേഖലയിൽ സമഗ്രമായ ഇടപെടൽ നടത്തിയതിന്റെ ഫലമായാണ് കരിമ്പക്ക് അംഗീകാരം കിട്ടിയതെന്നും മൂന്നു വിഭാഗത്തിലെയും ഡോക്ടർമാരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനു സഹായകമായെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ ടീച്ചർ പറഞ്ഞു.
ആരോഗ്യ മേഖലയിലും അനുബന്ധ മേഖലയിലും പദ്ധതിപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തിന് കഴിഞ്ഞു. രോഗീ സൗഹൃദ പരിചരണം സാധ്യമാക്കി മികച്ച ആരോഗ്യ പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങൾക്കുള്ളഅംഗീകാരമാണിത്. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളുമാണ് നല്‍കുന്നത്.
ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലും ആരോഗ്യ അനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.