കോങ്ങാട്: രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വ നിയമങ്ങൾക്കെതിരെ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പൊതു ഇടമായി ഉമ്മനഴി ഹൈസ്ക്കൂൾ ജങ്ഷനിലെ 'ആസാദി സ്ക്വയർ'.
ഉമ്മനഴിയിലെ സി.എ.എ, എൻ.ആർ.സി വിരുദ്ധ കൂട്ടായ്മയാണ് ആസാദി സ്ക്വയർ രൂപീകരിച്ചത്. ഒരാഴ്ച്ച പിന്നിട്ട ആസാദി സ്ക്വയറിൽ സംഘടനകൾക്ക് കീഴിലോ പൊതു വേദിക്ക് കീഴിലോ ആയി ദിവസേന പരിപാടികൾ നടക്കുന്നുണ്ട്.
പൗരത്വ ഭേദഗതി ബില്ലിൽ വിധി പറയാനായി സുപ്രീംകോടതി ഹരജികൾ പരിഗണിച്ച ജനുവരി 22ന് തലേ ദിവസം വെൽഫെയർ പാർട്ടി ആസാദി സ്ക്വയറിൽ രാപകൽ സമരം സംഘടിപ്പിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേർ പരിപാടിയിൽ അണിനിരന്നു. ജനുവരി 25ന് എസ്.എസ്.എഫ് കടമ്പഴിപ്പുറം സെക്ടർ 'ഭരണഘടനക്ക് കാവലിരിക്കുന്നു' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി നാട്ടിലെ സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഉമ്മനഴി അൽമദ്രസത്തുൽ ഇസ് ലാമിയയിലെ വിദ്യാർത്ഥികൾ റിപ്പബ്ലിക് ഡേയിൽ രാവിലെ പതാക ഉയർത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തത് ആസാദി സ്ക്വയറിൽ വെച്ചാണ്.
വിഭാഗീയമായ നിയമങ്ങൾ നിർത്തലാക്കും വരെ സ്ക്വയറിൽ വിദ്യാർത്ഥികളടക്കം അണിനിരന്ന് ദിനേന വൈകീട്ട് പ്രതിഷേധ പരിപാടികൾ നടക്കുമെന്നാണ് സംഘാടകർ പറയുന്നത്.