പാലക്കാട്: സിനിമയുടെ മായിക ലോകത്തിനപ്പുറം തനതു കലാ നിർമിതിക്കായി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ ഒന്നിക്കുന്നു. ഗ്രാമഭാരതം നാട്ടുകൊട്ടക എന്ന പേരിൽ നാല് ജില്ലകളിലായാണ് ഇതിന്റെ പ്രാരംഭ പ്രവർത്തനം നടക്കുക. ജനകീയ സമിതിക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.
സിനിമയുടെ പ്രാരംഭ പ്രവര്‍ത്തന ചർച്ച പാലക്കാട് മാതാകോവിൽ ഗ്രാമഭാരതം കേന്ദ്രത്തിൽ നടന്നു. ഗ്രാമസഞ്ചാരത്തിലൂടെ മനുഷ്യരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയാണ് സിനിമയുടെ ചിത്രീകരണം. അമ്പതിലേറെ ആളുകൾ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കും.
വർഗീസ് തൊടുപറമ്പിൽചർച്ച നയിച്ചു. സിനിമ ഇന്ന്അതിശയോക്തിയുടെയും ടെക്നോളജിയുടെയും പിൻബലത്തിൽ മാത്രമാണ് യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. മിക്ക കലാസൃഷ്ടികളും ഒരൊറ്റ അച്ചിൽ വാർത്തെടുക്കപ്പെട്ടവയാണ്. താരമൂല്യത്തിന്പ്രാധാന്യം നൽകുന്നവ. ഇത്തരം സിനിമകൾ എന്തു കൊണ്ട് ഒരു സമൂഹത്തിൽ ഉണ്ടായി വരുന്നു? ഈ ചിന്തയിൽ നിന്നാണ് ജനകീയ സിനിമ എന്ന ആശയം ഉടലെടുക്കുന്നത്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ വിധം സാമൂഹ്യ - രാഷ്ട്രീയ മാറ്റം സംഭവിച്ചിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി സ്ഥാപന വല്‍ക്കരിക്കപ്പെട്ട അസമത്വം സവിശേഷതയായി നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ കലക്ക് വാസ്തവികമായ മാറ്റം സംഭവിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
പുരോഗമനപരമായ സാമൂഹ്യമാറ്റത്തിന്റെ മൊത്തം പ്രക്രിയയിലൂന്നിയാണ് സിനിമ നിർമിക്കുന്നത്. രേഖ വരമുദ്രമായ കുറ്റിപ്പുറം, ഡോ.ഫിറോസ്ഖാൻ, രാമപ്രസാദ് അകലൂർ, കെ.എ.കുഞ്ഞൻ കുലയൻ, സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. ശ്രിധിൻ ശ്രീധർ, അനൂപ് നാരായണൻ, സുരേഷ് നെന്മാറ, സിറാജുൽഹസൻ, ബിജേഷ് കൂടൻതൊടി തുടങ്ങിയവർ സിനിമ ചർച്ചയിൽ പങ്കെടുത്തു.