മണ്ണാർക്കാട്: എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ ടി.ആർ തിരുവിഴാംകുന്നിന്റെ സർഗാത്മക സാഹിത്യ ജീവിതം പ്രമേയമാക്കിയ 'ടി.ആർ എന്ന രണ്ടക്ഷരം' ഡോക്യുമെന്ററി ഫിലിം പ്രകാശിപ്പിച്ചു.
പാലക്കാട് നവോത്‌ഥാന വേദി നിർമിച്ച ഡോക്യുമെന്ററി മണ്ണാർക്കാട് സഹൃദയ ലൈബ്രറി ഹാളിൽ നഗരസഭ വൈസ് ചെയർമാൻ ടി.ആർ. സെബാസ്റ്റ്യനാണ് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. മുപ്പതിലേറെ പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും എഴുതിയ ടി ആറിന്റെ എഴുത്തുജീവിതവും പൊതു ഇടപെടലും, നേടിക്കൊടുത്ത പുരസ്‌ക്കാരങ്ങളും ഓർത്തെടുത്തെടുത്താണ് ഫിലിം മുന്നോട്ടു പോകുന്നത്.
മകൾ ടി.സുഗത,എം.എൽ.എ ഷംസുദ്ദീൻ,ജോസ് ബേബി എന്നിവർ സാഹിത്യകാരൻ എന്ന നിലക്കുള്ള അനുഭവങ്ങൾ ചിത്രത്തിൽ പങ്കുവച്ചിരിക്കുന്നു. പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് സംവിധാനവും ചന്ദ്രൻ തച്ചമ്പാറ രചനയും നിർവഹിച്ചിരിക്കുന്നു.
എഡിറ്റിങ്: ഉണ്ണി ജോസഫ്. ഗാന രചന:സിജി ചിറ്റാർ, ആലാപനം:സുരേന്ദ്രൻ. സോഷ്യൽ മീഡിയ വഴിയാണ് ഡോക്യുമെന്ററി പ്രേക്ഷകരിലെത്തിക്കുന്നത്. പ്രകാശന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
താലൂക്ക് പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡന്റ് ബാലകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ തച്ചമ്പാറ, സമദ് കല്ലടിക്കോട്, സുധാകരൻ മണ്ണാർക്കാട്, അരിയൂർ രാമകൃഷ്ണൻ, എ.എം. ഷിബു, അനിതകുമാരി, വി.പത്മനാഭൻ, മുഹമ്മദാലി ബുസ്താനി തുടങ്ങിയവർ സംസാരിച്ചു.